മോഡി ബച്ചനേക്കാള്‍ മികച്ച നടന്‍ ; പരിഹാസവുമായി രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോഡി അമിതാഭ് ബച്ചനെക്കാള്‍ മികച്ച നടനാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വോട്ടെടുപ്പിന്റെ രണ്ടുമൂന്നു ദിവസം മുന്‍പ് മോഡിയുടെ കണ്ണീര്‍ പൊഴിച്ചുകൊണ്ടുള്ള അഭിനയം ജനങ്ങള്‍ക്ക് കാണാമെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു. ഗുജറാത്തില്‍ പ്രതിഷേധ സ്വരമുയര്‍ത്തുന്നവര്‍ക്കുള്ള മറുപടി ലാത്തികൊണ്ടും തോക്കുകൊണ്ടുമാണ് കിട്ടുന്നതെന്നും രാഹുല്‍ വിമര്‍ശിച്ചു. ഗുജറാത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പട്ടേല്‍ സമുദായ ഭൂരിപക്ഷ പ്രദേശമായ വിസ്വാദറിലാണ് മോഡിക്കെതിരെ രാഹുല്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.

ഗുജറാത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മോഡിയും രാഹുലും കടുത്ത വിമര്‍ശനങ്ങളാണ് പരസ്പരം ഉന്നയിക്കുന്നത്. സാമുദായക വോട്ടുബാങ്കുകള്‍ ഭദ്രമാക്കാനൊരുങ്ങുന്ന കോണ്‍ഗ്രസിന് മുദു ഹിന്ദത്വ സമീപനമാണെന്ന് നരേന്ദ്ര മോഡി ആരോപിച്ചിരുന്നു. കോണ്‍ഗ്രസ് രാജ്യത്തെ വിറ്റുവെന്നും മോഡി കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം സോംനാഥ് ക്ഷേത്രം സന്ദര്‍ശിച്ച രാഹുലിന്റെ പേര് അഹിന്ദു രജിസ്റ്ററില്‍ രേഖപ്പെടുത്തിയത് വന്‍ വിവാദമായിരുന്നു.

Read more

ഇന്ന് സൗരാഷ്ട്രയില്‍ പ്രചാരണം നടത്തുന്ന രാഹുല്‍ ഗാന്ധി അമ്രേലി മുതല്‍ ഭാവ്‌നഗര്‍ വരെ പര്യടനം നടത്തും. ജിഎസ്ടിയും നോട്ട് നിരോധനവും മറ്റു സാമ്പത്തിക ക്രമകേടുകളുമാണ് ബിജെപിയ്‌ക്കെതിരെ കോണ്‍ഗ്രസിന്റെ വജ്രായുധങ്ങള്‍. 2012 ല്‍ ഗുജറാത്ത് തെരഞ്ഞെടുപ്പ് സമയത്ത് നരേന്ദ്ര മോദി നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇനിയും 45 വര്‍ഷങ്ങള്‍ വേണ്ടി വരുമോ എന്ന് രാഹുല്‍ പരിഹസിച്ചിരുന്നു.ഗുജറാത്തിലെ നികുതിദായകരുടെ 33,000 കോടിരൂപ ചാരമായി മാറിയെന്നും രാഹുല്‍ കുറ്റപ്പെടുത്തി.