‘ഒറ്റ-ഉപയോഗ’ പ്ലാസ്റ്റിക്കിനെതിരെ ബഹുജന മുന്നേറ്റത്തിന് ആഹ്വാനം ചെയ്ത് മോദി

ഇന്ത്യയെ പ്ലാസ്റ്റിക് വിമുക്തമാക്കാനുള്ള ദിവസമായി രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയുടെ വരാനിരിക്കുന്ന 150-ാം ജന്മവാർഷികം ആചരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് ആവശ്യപ്പെട്ടു. അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ ദീപാവലിക്ക് മുമ്പ് സുരക്ഷിതമായി നീക്കം ചെയ്യുന്നതിനുള്ള മാർഗങ്ങൾ കൊണ്ടുവരണമെന്ന് മുനിസിപ്പാലിറ്റികൾ, എൻ‌.ജി‌.ഒകൾ, കോർപ്പറേറ്റ് മേഖലകൾ എന്നിവരോട് മോദി നിർദ്ദേശിക്കുകയും ചെയ്തു. തന്റെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ ‘മൻ കി ബാത്ത്’ലൂടെയാണ് മോദി ഇത് പറഞ്ഞത്.

പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനായി ‘ഒറ്റ-ഉപയോഗ’ (സിംഗിൾ യൂസ്) പ്ലാസ്റ്റിക്ക് ഒഴിവാക്കണമെന്നും ഇതിനായി ജനകീയ മുന്നേറ്റം ഉണ്ടാവണമെന്നും പ്രഭാഷണത്തിൽ മോദി പറഞ്ഞു. ഈ വർഷം സെപ്റ്റംബർ 11 ന് ആരംഭിക്കുന്ന ‘സ്വച്ഛതാ ഹി സേവാ’ അല്ലെങ്കിൽ ‘ശുചിത്വത്തിനായുള്ള പരിശ്രമം സേവനമാണ്’ തുടങ്ങിയ വാർഷിക കാമ്പയിനുകളിൽ പങ്കെടുക്കണമെന്നും പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു.