കര്‍ണാടകയില്‍ വിമത എം.എല്‍.എമാര്‍ക്ക് തിരിച്ചടി, രാജിയിലും അയോഗ്യതയിലും ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി

കര്‍ണാടകയിലെ വിമത എം.എല്‍.എമാര്‍ക്ക് സുപ്രീം കോടതിയില്‍ തിരിച്ചടി. സ്പീക്കറുടെ തീരുമാനത്തില്‍ ഇടപെടില്ലെന്ന് കോടതി അറിയിച്ചു. രാജിയിലും അയോഗ്യതയിലും കോടതിക്ക് ഇടപെടാനാകില്ല. സ്പീക്കര്‍ എങ്ങനെ തീരുമാനം എടുക്കണമെന്ന് കോടതിക്ക് നിര്‍ദേശിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് അറിയിച്ചു.

സ്പീക്കര്‍ രാജി സ്വീകരിക്കാന്‍ തയ്യാറാകാത്തതിന് എതിരെയാണ് 15 വിമത എം.എല്‍.എമാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. തങ്ങളുടെ രാജി സ്പീക്കര്‍ ഉടന്‍ സ്വീകരിക്കണം, നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് തങ്ങളെ നിര്‍ബന്ധിക്കാന്‍ അവര്‍ക്ക് ആകില്ലെന്നും കര്‍ണാടകയിലെ വിമത എം.എല്‍.എമാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയാണ് വിമതര്‍ക്കായി കോടതിയില്‍ ഹാജരായത്.
രാജി അംഗീകരിച്ചാല്‍ കര്‍ണാടക സര്‍ക്കാര്‍ ന്യൂനപക്ഷമാകും. അതുകൊണ്ടാണ് സ്പീക്കര്‍ രാജി അംഗീകരിക്കാത്തതെന്നും റോത്തഗി വാദിച്ചു. രാജിക്കത്ത് എം.എല്‍.എമാരെ അയോഗ്യരാക്കുമെന്ന് സ്പീക്കര്‍ ഭീഷണിപ്പെടുത്തുന്നു. എം.എല്‍.എമാരെ അയോഗ്യരാക്കാനാണ് രാജിക്കത്തില്‍ സ്പീക്കര്‍ തീരുമാനം എടുക്കാത്തത്. ഭരണഘടനപരമായ അവകാശങ്ങള്‍ അതിന് ഒരു കാരണമായി പറയുന്നെന്നും റോത്തഗി പറഞ്ഞു. അയോഗ്യതയുടെ പേരില്‍ രാജിയോ, രാജിയുടെ പേരില്‍ അയോഗ്യതയോ തടഞ്ഞുവെയ്ക്കാന്‍ സ്പീക്കര്‍ക്ക് അവകാശമില്ല എന്നും റോത്തഗി വാദിച്ചു.

രാജിയില്‍ തീരുമാനമെടുക്കാന്‍ സ്പീക്കര്‍ മനഃപൂര്‍വ്വം കാലതാമസം വരുത്തുകയാണ്. നിയമസഭയില്‍ പങ്കെടുക്കേണ്ടെന്ന് ഞങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ പങ്കെടുക്കണമെന്ന് നിര്‍ബന്ധിക്കാന്‍ നിങ്ങള്‍ക്കാകുമോ?, ഒരു പ്രത്യേക ഗ്രൂപ്പില്‍ തുടരാനും സംസാരിക്കാനും സ്പീക്കര്‍ ഞങ്ങളെ നിര്‍ബന്ധിപ്പിക്കുന്നു. എന്നാല്‍ ഞങ്ങള്‍ അതില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും വിതമര്‍ക്കായി റോത്തഗി കോടതിയില്‍ പറഞ്ഞു.

Read more

രാജിക്കത്തിന്റെ വിശ്വാസ്യത ഉറപ്പാക്കിയ ശേഷമേ അതില്‍ തീരുമാനമെടുക്കാനാകൂവെന്നാണ് ഭരണഘടനയുടെ 190(3)(ബി) വകുപ്പില്‍ പറയുന്നതെന്നാണ് സ്പീക്കറുടെ വാദം. അതിനാല്‍ രാജിക്കത്ത് വിശദമായി പരിശോധിക്കാന്‍ സമയം വേണമെന്ന കാര്യത്തിലും കോടതിയില്‍ സ്പീക്കര്‍ അനുമതി തേടിയിരുന്നു.