ജാമിയ, ജെ.എൻ.യു സർവകലാശാലകളിൽ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്ക് "ഒരേ ഒരു ചികിത്സ മതി": മന്ത്രിയുടെ 'ഭീഷണി'

ജവഹർലാൽ നെഹ്‌റു സർവകലാശാല (ജെഎൻയു), ജാമിയ മിലിയ ഇസ്‌ലാമിയ എന്നിവിടങ്ങളിലെ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്കുള്ള ശരിയായ ചികിത്സ തനിക്ക് അറിയാമെന്ന് കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാൻ ബുധനാഴ്ച പറഞ്ഞു. പശ്ചിമ ഉത്തർപ്രദേശിൽ നിന്നുള്ളവർക്കായി സർവകലാശാലകളിൽ 10 ശതമാനം സീറ്റുകൾ നീക്കിവെച്ചാൽ മതി എന്നാണ് സഞ്ജീവ് ബല്യാൻ പൊതു റാലിയിൽ പറഞ്ഞത്.

“ഞാൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനോട് അഭ്യർത്ഥിക്കുന്നു. ജെഎൻയു, ജാമിയ എന്നിവിടങ്ങളിൽ ദേശവിരുദ്ധ മുദ്രാവാക്യം വിളിക്കുന്നവർ, അവർക്ക് ഒരു ചികിത്സ മാത്രമേയുള്ളൂ. പടിഞ്ഞാറൻ യുപിയിൽ നിന്നുള്ളവർക്കു 10 ശതമാനം ക്വാട്ട നൽകുക … എല്ലാവരേയും ഈ ചികിത്സ സുഖപ്പെടുത്തും, മറ്റൊന്നും ആവശ്യമില്ല, “മീററ്റിൽ നടന്ന റാലിയിൽ സഞ്ജീവ് ബല്യാൻ പറഞ്ഞു.

കണക്കുകൾ പ്രകാരം ഇന്ത്യയിൽ കുറ്റകൃത്യങ്ങളുടെ തോത് കൂടുതലുള്ള സ്ഥലമാണ് പടിഞ്ഞാറൻ ഉത്തർപ്രദേശ്. നിലവിലെ കേന്ദ്ര സർക്കാരിൽ മൃഗസംരക്ഷണം, മത്സ്യബന്ധനം, ക്ഷീരകൃഷി എന്നീ വകുപ്പുകളിലെ സഹമന്ത്രിയാണ് സഞ്ജീവ് ബല്യാൻ.