ഡല്‍ഹി മുനിസിപ്പല്‍ തിരഞ്ഞെടുപ്പ്; ലീഡ് പിടിച്ച് എ.എ.പി, പിന്നാലെ ബി.ജെ.പി, കിതച്ച് കോണ്‍ഗ്രസ്

ഡല്‍ഹി മുനിസിപ്പല്‍ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ആദ്യഫല സൂചനകള്‍ പുറത്ത് വന്നപ്പോള്‍ ആം ആദ്മി പാര്‍ട്ടിയും ബിജെപിയും തമ്മില്‍ ശക്തമായ പോരാട്ടമാണ് നടക്കുന്നത്.  ലീഡ് നിലയില്‍ ബിജെപിയും ആം ആദ്മിയും ഇഞ്ചോടിഞ്ച് പോരാടുകയാണ്.

250 സീറ്റുകളില്‍ 132 സീറ്റുകളില്‍ ആം ആദ്മി പാര്‍ട്ടി ലീഡ് ചെയ്യുന്നു. ബിജെപി 108 സീറ്റിലും കോണ്‍ഗ്രസ് ആറ് സീറ്റിലും മുന്നിലാണ്. 42 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണുന്നത്. 250 വാര്‍ഡുകളിലേയ്ക്കായി 1,349 സ്ഥാനാര്‍ഥികളാണ് കഴിഞ്ഞ ഞായറാഴ്ച ജനവിധി തേടിയത്.

ഇത്തവണ ആംആദ്മി പാര്‍ട്ടി കോര്‍പറേഷന്‍ പിടിച്ചെടുക്കുമെന്നായിരുന്നു എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. എന്നാല്‍ ബിജെപി ശക്തമായ മത്സരമാണ് കാഴ്ചവയ്ക്കുന്നത്. മൂന്ന് കോര്‍പ്പറേഷനുകളും സംയോജിപ്പിച്ച് ഒന്നാക്കിയ ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്.

ഡല്‍ഹിയിലെ മാലിന്യപ്രശ്‌നം ബിജെപിയുടെ പിടിപ്പുകേടാണെന്ന വിമര്‍ശനം ആംആദ്മി പാര്‍ട്ടി ഉയര്‍ത്തിയപ്പോള്‍ മന്ത്രി സതേന്ദ്ര ജെയിനിന്റെ ജയില്‍ വീഡിയോകള്‍ ചൂണ്ടിക്കാട്ടി അഴിമതിയാണ് ബിജെപി ആയുധമാക്കിയത്.