രാഷ്ട്രീയലാഭത്തിന് ഭാര്യയെ ഉപേക്ഷിച്ച ആളാണ് മോദിയെന്നും ബി.ജെ.പിയിലെ സ്ത്രീകള്‍ക്കും ഇതേ ഗതിയെന്നും മായാവതി

തിരഞ്ഞെടുപ്പ് അതിന്റെ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ നരേന്ദ്രമോദിയെ കടന്നാക്രമിച്ച ബി എസ് പി നേതാവ് മായാവതി. യു.പിയിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാസഖ്യം തകര്‍ക്കാന്‍ പ്രലോഭനങ്ങളും വന്‍തോതില്‍ പണവുമായി മോദി രംഗത്തിറങ്ങിയിരിക്കുകയാണെന്ന് മായാവതി ആരോപിച്ചു.

ദളിത് വിരുദ്ധ വോട്ടുകള്‍ ഏകോപിപ്പിക്കുന്നതിനായി വൃത്തികെട്ട കളിയാണ് മോദി കളിക്കുന്നതെന്നും അവര്‍ പറഞ്ഞു. രാഷ്ട്രീയലാഭത്തിന് സ്വന്തം ഭാര്യയെ ഉപേക്ഷിച്ച ആളാണ് നരേന്ദ്രമോദി. ഇത്തരത്തിലുള്ള ഒരാള്‍ക്ക് മറ്റു സ്ത്രീകളെ എങ്ങിനെ ബഹുമാനിക്കാനാവുമെന്നും മായാവതി ചോദിച്ചു. മോദിയുടെ അടുത്ത് ഭര്‍ത്താക്കന്‍മാരെ അയയ്ക്കാന്‍ പാര്‍ട്ടിയിലെ വനിതാ നേതാക്കള്‍ക്ക് ഭയമാണെന്നും അവര്‍ പറഞ്ഞു.

തങ്ങളെ ഉപേക്ഷിക്കാന്‍ ഭര്‍ത്താക്കന്മാരെ മോദി നിര്‍ബന്ധിക്കുമോ എന്നതാണ് ബിജെപിയിലെ വനിതാനേതാക്കളുടെ ഭയം. വോട്ടിനായി എന്തും ചെയ്യുന്ന മോദി അല്‍വാറില്‍ മാനഭംഗമുണ്ടായപ്പോള്‍ ഒരക്ഷരം പറഞ്ഞില്ലെന്നും മായാവതി കുറ്റപ്പെടുത്തി.