ഇംഫാലില്‍ വന്‍ ദുരന്തം, കനത്ത മണ്ണിടിച്ചില്‍; ഏഴ് മരണം, സൈനികർ ഉള്‍പ്പെടെ 55 പേരെ കാണാതായി

മണിപ്പൂരിലെ ഇംഫാലില്‍ സൈനിക ക്യാമ്പിനടുത്ത് കനത്ത മണ്ണിടിച്ചില്‍. ഏഴ് പേര്‍ മരിച്ചു. 55 പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ജിരി ബാം റെയില്‍വേ ലൈന് സമീപം സൈനികര്‍ തങ്ങിയ സ്ഥലത്താണ് അപകടമുണ്ടായത്.

13 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. രക്ഷപ്പെടുത്തിയവരെ ആര്‍മിയുടെ മെഡിക്കല്‍ യൂണിറ്റിലെത്തിച്ച് ചികിത്സ നല്‍കുകയാണ്. നിരവധി ആളുകള്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. റെയില്‍ പാത നിര്‍മാണത്തിന് സഹായം ചെയ്യാനെത്തിയവരാണ് അപകടത്തില്‍ പെട്ടത്.

സൈനികരും തൊഴിലാളികളും ഉള്‍പ്പെടെയുള്ളവരെയാണ് കാണാതായിരിക്കുന്നത്. ഇവരില്‍ രണ്ട് ദമ്പതികളും ഒരു കുട്ടിയും ഉള്‍പ്പെടുന്നു. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം, ആസാം റൈഫിള്‍സ്, മണിപ്പൂര്‍ പൊലീസ് തുടങ്ങിയവയെല്ലാം നേതൃത്വം നല്‍കുന്നുണ്ട്. ഹെലികോപ്ടര്‍ ഉള്‍പ്പെടെ വിന്യസിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

അതേസമയം മഴ രക്ഷാപ്രവര്‍ത്തനത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നതായി സൈന്യം അറിയിച്ചു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഇസായി നദിയുടെ ഒഴുക്ക് തടസ്സപ്പെട്ടതും ഭീഷണിയായി മാറിയിട്ടുണ്ട്.