മാവോയിസ്റ്റ് സാന്നിധ്യം; അമിത് ഷായുടെ നേതൃത്വത്തിൽ ഇന്ന് മുഖ്യമന്ത്രിമാരുടെ യോഗം, പിണറായി വിജയൻ പങ്കെടുക്കും

മാവോയിസ്റ്റ് സാന്നിധ്യം നിലനില്‍ക്കുന്ന കേരളമടക്കം പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കൂടിക്കാഴ്ച നടത്തും.  കേരള മുഖ്യമന്ത്രി പിണറായി വിജയനടക്കം ഒമ്പത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും യോഗത്തിൽ പങ്കെടുക്കും. ഈ സംസ്ഥാനങ്ങളിലെ സുരക്ഷാ യോഗം വിലയിരുത്തും.

ആന്ധ്രപ്രദേശ്, ഛത്തീസ്ഗഢ്, ഝാർഖണ്ഡ്, ഒഡീഷ, പശ്ചിമബംഗാൾ, തെലങ്കാന, മധ്യപ്രദേശ്, മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായിരിക്കും യോഗത്തിൽ പങ്കെടുക്കുക. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗ്മോഹൻ റെഡ്ഡി യോഗത്തിൽ പങ്കെടുക്കില്ല. പകരം ആന്ധ്ര ആഭ്യന്തര മന്ത്രിയാകും യോഗത്തിനെത്തുക.

സുരക്ഷ വിലയിരുത്തുന്നതിനൊപ്പം മാവോയിസ്റ്റ് ബാധിത സംസ്ഥാനങ്ങളിലെ വികസന പ്രവർത്തനങ്ങളും ആഭ്യന്തര മന്ത്രി വിലയലിരുത്തുമെന്നാണ് സൂചന. നിലവിൽ 45 ജില്ലകളിൽ മാവോയിസ്റ്റ് പ്രവർത്തനം വ്യാപകമാണെന്നാണ് കേന്ദ്രസർക്കാറിന്‍റെ കണ്ടെത്തൽ. 2019ൽ 61 ജില്ലകളിൽ മാവോയിസ്റ്റ് ഭീഷണിയുള്ളതായി കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു.

കോഴിക്കോട് ചക്കിട്ടപാറ പഞ്ചായത്തില്‍ ഒരു മാസത്തിനിടെ രണ്ട് തവണയാണ് സായുധ മാവോയിസ്റ്റ് സംഘം ജനവാസ മേഖലയിലെത്തിയത്. കഴിഞ്ഞ ആഴ്ച രണ്ട് സ്ത്രീകളടങ്ങുന്ന ആയുധധാരികളായ മാവോയിസ്റ്റ് സംഘമാണ് ചക്കിട്ടപ്പാറ പഞ്ചായത്ത് പ്ലാന്‍റേഷന്‍ വാർഡിലെ പേരാമ്പ്ര എസ്റ്റേറ്റിലെത്തിയത്. എസ്റ്റേറ്റ് മതിലിലും ബസ്റ്റോപ്പിലും പോസ്റ്ററൊട്ടിച്ച സംഘം ലഘുലേഖകള്‍ വിതരണം ചെയ്തെന്നും നാട്ടുകാർ പറഞ്ഞു. റീപ്ലാന്‍റേഷന്‍റെ മറവില്‍ തോട്ടത്ത ഖനന മാഫിയകൾക്ക് വിട്ടുകൊടുക്കരുതെന്നാണ് സിപിഐ മാവോയിസ്റ്റിന്‍റെ പേരിലുള്ള പോസ്റ്ററിലുള്ളത്. ഭീഷണിയുടെ പശ്ചാത്തലത്തില്‍ പഞ്ചായത്ത് പ്രസിഡന്റിന് മുഴുവന്‍ സമയ തണ്ടർബോൾട്ട് സുരക്ഷയൊരുക്കി.