മനോഹര്‍ പരീക്കര്‍ അന്തരിച്ചു; ഗോവയില്‍ അടിയന്തര യോഗം വിളിച്ച് കോണ്‍ഗ്രസും ബി.ജെ.പിയും

ഗോവ മുഖ്യമന്ത്രിയും മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രിയുമായിരുന്ന മനോഹര്‍ പരീക്കര്‍ (63) അന്തരിച്ചു. പാന്‍ക്രിയാസിലെ അര്‍ബുദബാധയെ തുടര്‍ന്ന് ഒരു വര്‍ഷത്തിലധികമായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഇന്നലെ വൈകുന്നേരം പനാജിയിലെ വസതില്‍ വെച്ചായിരുന്ന അന്ത്യം.

ശനിയാഴ്ച മുതല്‍ മനോഹര്‍ പരീക്കറുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലായിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് പാന്‍ക്രിയാസിലെ അര്‍ബുദബാധ സ്ഥിരീകരിച്ചത്. ഇതിന് ശേഷം ഗോവ, മുംബൈ, ഡല്‍ഹി, ന്യുയോര്‍ക്ക് തുടങ്ങിയ സ്ഥലങ്ങളിലെ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു.

പരീക്കറുടെ മരണത്തോടെ ഗോവയിലെ ബി.ജെ.പി എംഎല്‍എമാരുടെ സഖ്യ 12 ആയി കുറഞ്ഞിരിക്കുകയാണ്. 14 എംഎല്‍എമാരുള്ള കോണ്‍ഗ്രസ് ഭരണം പിടിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഭരണം നിലനിര്‍ത്തുന്നതായി എത്രയും വേഗം പരീക്കറിനു പകരക്കാരനായി പുതിയ മുഖ്യമന്ത്രിയെ കണ്ടെത്തണമെന്ന് ബിജെപിയിലും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ബിജെപിയും കോണ്‍ഗ്രസും തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാനായി വ്യത്യസ്ത യോഗങ്ങള്‍ വിളിച്ചിരുന്നു. കോണ്‍ഗ്രസ് ഗവര്‍ണറെ സമീപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സഖ്യകക്ഷിയായ ഗോവ ഫോര്‍വേഡ് പാര്‍ട്ടി പുതിയ മുഖ്യമന്ത്രി വന്നാല്‍ പിന്തുണയ്ക്കുന്ന കാര്യത്തില്‍ വീണ്ടുവിചാരം വേണ്ടി വരുമെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു. എല്ലാ കക്ഷികള്‍ക്കും സ്വീകാര്യനായ വേറെ നേതാവ് സംസ്ഥാനത്ത് ഇല്ലാത്തത് ബിജെപിക്ക് തിരിച്ചടിയാണ്. സഖ്യകക്ഷികളെ അനുനയിപ്പിച്ച് പുതിയ നേതാവിന് കീഴില്‍ സര്‍ക്കാരിനെ കൊണ്ടു പോകമെന്നാണ് ബിജെപിയുടെ പ്രതീക്ഷ

Read more

ഇതിനായി ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുമായും മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയുമായും ബിജെപി നേതാക്കള്‍ കൂടിക്കാഴ്ച്ച നടത്തും. നിലവിലെ എംഎല്‍എമാരില്‍ ഒരാള്‍ തന്നെയായിരിക്കും മുഖ്യമന്ത്രിയാകുകയെന്നും ബിജെപി വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. സഖ്യകക്ഷികളുടെ എതിര്‍പ്പ് തങ്ങള്‍ക്ക് അനുകൂലമായി മാറുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.