ഭരണത്തിൽ അള്ളിപിടിക്കാൻ നടത്തിയ ശ്രമം ദയനീയമായി പൊളിഞ്ഞതോടെ മഹാരാഷ്ട്രയിൽ ബിജെപിക്കുള്ളിൽ പോര് രൂക്ഷമായി. ദേവേന്ദ്ര ഫഡ്നാവിസിന്റെ അപ്രമാദിത്യത്തിനെതിരെ ഒരു വിഭാഗം നേതാക്കൾ അരയും തലയും മുറുക്കിയിരിക്കുകയാണ്. ബിജെപിയുടെ 105 എം.എല്‍.എമാരില്‍ 15 പേര്‍ ഇപ്പോള്‍ ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടെന്നും അവർ പാർട്ടി വിടുമെന്നുമാണ് ചില ദേശീയ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇവർ ശിവസേനയിൽ ചേരുമെന്നാണ് റിപ്പോർട്ടുകൾ.
മുന്‍ മന്ത്രിയും അന്തരിച്ച നേതാവ് ഗോപിനാഥ് മുണ്ടെയുടെ മകളുമായ പങ്കജ മുണ്ടെ പാര്‍ട്ടി വിട്ടേക്കും എന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിനെ തുടര്‍ന്നാണ് എം.എല്‍.എമാരുടെ നീക്കം സജീവമായത്. പങ്കജയെ പോലെ പുറത്തു പോകാന്‍ തയ്യാറായി നില്‍ക്കുന്ന എം.എല്‍.എമാരും ഒ.ബി.സി വിഭാഗത്തിലെ പ്രബല നേതാക്കളാണെന്ന് ‘ദ പ്രിന്റ്’ റിപ്പോര്‍ട്ട് ചെയ്തു. ഒ.ബി.സി വിഭാഗത്തെ ബി.ജെ.പി തഴഞ്ഞുവെന്നാണ് ഇവരുടെ പ്രധാന ആരോപണം.
2014-ല്‍ ദേവേന്ദ്ര ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയാക്കിയതു ബ്രാഹ്മണ വിഭാഗത്തെ സന്തോഷിപ്പിക്കാനാണെന്നും ഇപ്പോഴും തങ്ങളെ തഴയുന്നതു തുടരുകയാണെന്നുമാണ് 15 എം.എല്‍.എമാരും ആരോപിക്കുന്നത്. മഹാരാഷ്ട്രയിലെ ബി.ജെ.പിയുടെ ശക്തി ഒ.ബി.സി വിഭാഗമാണെന്നും എന്നാല്‍ അവരില്‍ നിന്ന് പാര്‍ട്ടി അകലുകയാണെന്നും ഒരു മുന്‍മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 45 ശതമാനം വോട്ടര്‍മാരും ഒ.ബി.സി വിഭാഗക്കാരാണ്.
ഒ.ബി.സി വിഭാഗക്കാരോടുള്ള ബി.ജെ.പിയുടെ സമീപനത്തിനെതിരെ മുന്‍ എം.എല്‍.എ പ്രകാശ് ഷെന്‍ഡ്‌ഗേ രംഗത്തെത്തിയിരുന്നു. ധംഗര്‍ നേതാവാണ് പ്രകാശ്. കുറേക്കാലമായി ബി.ജെ.പി ഈ സമീപനമാണു പുലര്‍ത്തുന്നതെന്നും ഈ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലാണ് അത് അതിന്റെ മൂര്‍ദ്ധ്യന്യത്തിലെത്തിയതെന്നും അദ്ദേഹം പറയുന്നു. 2014-ല്‍ തനിക്ക് സീറ്റ് നിഷേധിച്ചതിന്റെ കാരണം ഇപ്പോഴും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഒ.ബി.സി വിഭാഗക്കാരെ തഴയാന്‍ കാരണക്കാരായ നേതാക്കളുടെ പട്ടികയുമായി മുതിര്‍ന്ന നേതാവ് ഏക്‌നാഥ് ഖഡ്‌സെ ഡല്‍ഹിയിലെത്തി ദേശീയ നേതൃത്വത്തെ കണ്ടെന്നും പ്രകാശ് അറിയിച്ചു.
Read more
ഇക്കാര്യത്തില്‍ ദേശീയ നേതൃത്വം നടപടിയെടുത്തില്ലെങ്കില്‍ സംസ്ഥാന ബി.ജെ.പിക്ക് ഗുരുതരമായ പ്രത്യാഘാതമായിരിക്കും ഉണ്ടാവാന്‍ പോവുകയെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നുണ്ട്. ഒ.ബി.സി നേതാക്കള്‍ക്ക് പാര്‍ട്ടിയിലും നിയമസഭയിലും ശബ്ദം നിഷേധിച്ചെന്നാണ് മുന്‍ എം.എല്‍.എ രാജു തോഡ്‌സത്തിന്റെ ആരോപണം. ഫഡ്‌നാവിസിന്റെ അനുമതിയില്ലാതെ തങ്ങളുടെ പ്രശ്‌നങ്ങള്‍ സഭയില്‍ ഉന്നയിക്കാന്‍ പാടില്ല എന്നതാണ് പാർട്ടിയിലെ രീതിയെന്നും അദ്ദേഹം പറഞ്ഞു. ഭയത്തിന്റെ അന്തരീക്ഷമാണു പാർട്ടിയിൽ നിലനിൽക്കുന്നത്. ഇടഞ്ഞു നിൽക്കുന്ന 15 എം.എല്‍.എമാരില്‍ ഭൂരിഭാഗവും ശിവസേനയില്‍ ചേരാനാണു നീങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പങ്കജയെയും ഖഡ്‌സെയെയും കൂടാതെ വിനോദ് താവ്‌ഡെ, ചന്ദ്രശേഖര്‍ ബവന്‍കുലെ തുടങ്ങിയ നേതാക്കളാണ് പാര്‍ട്ടിയുമായി ഇടഞ്ഞു നില്‍ക്കുന്നത്.