ബലാത്സംഗകര്‍ക്ക് കെണിയൊരുക്കി മധ്യപ്രദേശ് സര്‍ക്കാറിന്റെ നിയമ നിര്‍മാണം; പന്ത്രണ്ട് വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ

12 വയസ്സോ അതിന് താഴെയോ ഉള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കാന്‍ മധ്യപ്രദേശില്‍ പുതിയ നിയമം വരുന്നു. ഇതുസംബന്ധിച്ച നിര്‍ദേശം മന്ത്രിസഭ അംഗീകരിച്ചു. സംസ്ഥാന ധനമന്ത്രി ജയന്ത് മലയ്യയാണ് ഇക്കാര്യം അറിയിച്ചത്. കൂട്ടബലാത്സംഗ കേസുകളിലും വധശിക്ഷ നല്‍കും.

ബലാത്സംഗ കേസിലെ കുറ്റവാളികളുടെ ശിക്ഷയിലും പിഴയിലും മാറ്റം വരുത്തുന്നതിനായി ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ ഭേദഗതി വരുത്താനും കാബിനറ്റ് അംഗീകാരം നല്‍കി. പുതിയ നിയമനിര്‍മാണത്തിനുള്ള ബില്‍ ഇന്ന് ആരംഭിക്കുന്ന നിയമസഭയുടെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കും. ബില്‍ നിയമസഭ പാസാക്കിയാല്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയക്കും.

2012 ലെ ഡല്‍ഹി ബലാത്സംഗത്തിന് ശേഷം കൊലപാതകത്തേക്കാള്‍ വലിയ കുറ്റകൃത്യമാണ് ബലാത്സംഗമെന്ന് ചൂണ്ടിക്കാട്ടി നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ആവശ്യപ്പെട്ടിരുന്നു. ബലാത്സംഗ കേസുകളിലോ ലൈംഗികാതിക്രമ കേസുകളിലോ ശിക്ഷിക്കപ്പെടുന്നവര്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി നല്‍കില്ലെന്നും ചൗഹാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.