കല്‍ക്കരി കുംഭകോണക്കേസില്‍ ഝാര്‍ഖണ്ഡ് മുന്‍മുഖ്യമന്ത്രി മധുകോഡ കുറ്റക്കാരന്‍

കല്‍ക്കരി കുംഭകോണക്കേസില്‍ ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധു കോഡയെയും, കല്‍ക്കരി സെക്രട്ടറി എച്ച് സി ഗുപ്ത, മുന്‍ ഝാര്‍ഖണ്ഡ് ചീഫ് സെക്രട്ടറി അശോക് കൂമാര്‍ ബസുവും കുറ്റക്കാരെന്ന് പ്രത്യേക സിബിഐ കോടതി കണ്ടെത്തി. വ്യാഴാഴ്ചയാണ് കേസിലെ വിധിപ്രഖ്യാപനം ഉണ്ടാകുക. പ്രതികള്‍ കുറ്റകരമായ ഗൂഡാലോചനയും വഞ്ചനാക്കുറ്റവും ചെയ്തതായി പ്രത്യേക സിബിഐ കോടതി കണ്ടെത്തി.

ഖനനത്തിനുവേണ്ടി കൊല്‍ക്കത്ത ആസ്ഥാനമായിട്ടുള്ള വിനി അയണ്‍ ആന്‍ഡ് സ്റ്റീല്‍ ഉദ്യോഗ് ലിമിറ്റഡിന്(വിഐഎസ്‌യുഎല്‍) അനധികൃതമായി രാജ്ഹറ കല്‍ക്കരിപ്പാടം അനുവദിച്ചതാണ് കേസിനാസ്പദമായ സംഭവം.

Read more

2015 ലാണ് കല്‍ക്കരി കുംഭകോണക്കേസ് സിബിഐ ഏറ്റെടുക്കുന്നത്. ഖനനത്തിനുവേണ്ടി രാജ്ഹറ കല്‍ക്കരിപ്പാടത്തിനായി വിഐഎസ്‌യുഎല്‍ 2007 ലാണ് അപേക്ഷ സമര്‍പ്പിക്കുന്നത്. എന്നാല്‍ ഝാര്‍ഖണ്ഡ് സര്‍ക്കാരും കേന്ദ്ര സ്റ്റീല്‍ മന്ത്രാലയവും അപേക്ഷയില്‍ ആദ്യം ശുപാര്‍ശ ചെയ്തിരുന്നില്ല. തുടര്‍ന്ന് 36ാം സ്‌ക്രീനിംഗ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ എച്ച് സി ഗുപ്ത ഈ കമ്പനിക്ക് സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിട്ടില്ലെന്ന കാര്യം മറച്ചുവെച്ച് കമ്പനിക്ക് അനുമതി നല്‍കുകയായിരുന്നു.