വന്ദേമാതരമെന്നോ ജയ്ഹിന്ദെന്നോ വിളിക്കുന്നതല്ല, എല്ലാ പൗരന്മാരെയും പരിഗണിക്കുന്നതാണ് ദേശസ്നേഹമെന്ന് ഉപരാഷ്ട്രപതി

വന്ദേമാതരമെന്നോ ജയ്ഹിന്ദെന്നോ വിളിക്കുന്നതല്ല ദേശസ്നേഹമെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യാ നായിഡു. എല്ലാ പൗരരെയും പരിഗണിക്കണമെന്നും അതാണ് ദേശഭക്തിയെന്നും അദ്ദേഹം പറഞ്ഞു. അതിനു ജാതിയുടെയോ വംശത്തിന്റെയോ ലൈംഗികതയുടെയോ മതത്തിന്റെയോ പ്രദേശത്തിന്റെയോ വ്യത്യാസമുണ്ടാകാന്‍ പാടില്ല. എന്നാല്‍, ദേശസ്നേഹത്തെ കുറിച്ചുള്ള വലിയ ചര്‍ച്ചകള്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചെന്നൈയില്‍ മാനേജ്മെന്റ് ബിരുദധാരികളുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ദേശസ്നേഹത്തെ കുറിച്ചുള്ള വലിയ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ദേശസ്നേഹമെന്നാല്‍ വന്ദേമാതരമെന്നോ ജയ്ഹിന്ദെന്നോ വിളിക്കുന്നതല്ല, കൈയുയര്‍ത്തി ഭാരത് മാതാ എന്നു വിളിക്കുന്നതുമല്ല. കന്യാകുമാരിയിലോ, കശ്മീരിലോ എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ പ്രതികരിക്കണം. കേരളത്തില്‍ എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ പ്രതികരിക്കണം. അതിനെയാണ് ദേശസ്നേഹമെന്നും ദേശീയതയെന്നുമൊക്കെ പറയുന്നത്.”- അദ്ദേഹം പറഞ്ഞു. ഓരോ ഇന്ത്യക്കാരനെയും ഓര്‍ക്കുന്നതും പിന്തുണയ്ക്കുന്നതുമാണു ദേശീയതയെന്നും നായിഡു വ്യക്തമാക്കി.

ചുംബിക്കണമെന്നുണ്ടെങ്കില്‍ അതിനായി ഏതെങ്കിലും സ്വകാര്യസ്ഥലം കണ്ടെത്തി അതു ചെയ്യണമെന്നും അത് ആഘോഷമാക്കരുതെന്നും നായിഡു ഇതേ വേദിയില്‍ വെച്ച് പറഞ്ഞു. നിങ്ങള്‍ക്ക് എന്തു കഴിക്കണമെന്നു തോന്നിയാലും കഴിക്കൂ. പക്ഷേ അതു മറ്റുള്ളവരുടെ എന്തെങ്കിലും തരത്തിലുള്ള വികാരത്തെ വൃണപ്പെടുത്തി കൊണ്ടാകരുത്. അതൊരിക്കലും ആഘോഷത്തിന്റെ രൂപത്തിലുമാകരുതെന്നും അദ്ദേഹം പറഞ്ഞു.