കാഴ്ചയില്‍ മോദി തന്നെ, പക്ഷെ നിലപാടുകളില്‍ കണിശക്കാരന്‍; പ്രധാനമന്ത്രിക്ക്  'വെല്ലുവിളി' ഉയര്‍ത്തി 'ഡ്യൂപ്ലിക്കേറ്റ് മോദി'

കണ്ടാല്‍ നരേന്ദ്രമോദി തന്നെ. കാഴ്ചയിലും നടപ്പിലും എടുപ്പിലുമെല്ലാം മോദി. പക്ഷെ നിലപാടുകളില്‍ തികച്ചും വ്യത്യസ്തന്‍. അതുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉയര്‍ത്തുന്ന രാഷ്ട്രീയത്തിനെതിരെ തിരഞ്ഞെടുപ്പില്‍ അഭിനന്ദന്‍ പതക് മത്സരിക്കുന്നത്. ലക്നൌവില്‍ കേന്ദ്രമന്ത്രിരാജ്നാഥ് സിംഗിനെതിരെയും വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയുമാണ് കാഴ്ചയ്ക്ക് മോദി തന്നെയായ അഭിനന്ദന്‍ മത്സരിക്കുന്നത്.

അഭിനന്ദന്‍ പതക് ആണ് വെള്ളിയാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. നേരത്തെ ഏപ്രില്‍ 26ന് അഭിനന്ദന്‍ പതക് വാരാണസിയില്‍ നരേന്ദ്രമോദിയ്ക്കെതിരെ നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നു. ഛോട്ടാ മോദിയെന്നാണ് അന്ന് സുഹൃത്തുക്കള്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. മോദി ധരിക്കുന്നതിനു സമാനമായ രീതിയിലുള്ള വസ്ത്രം ധരിച്ചാണ് അഭിനന്ദന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കനെത്തിയത്.

മെയ് ആറിനാണ് ലക്നൗവില്‍ വോട്ടെടുപ്പ് നടക്കുന്നത്. വാരണാസിയില്‍ മെയ് 19ന് വോട്ടെടുപ്പ് നടക്കും.”ജനങ്ങളെ സേവിക്കാനും അവരെ പ്രതിനിധീകരിക്കാനും അവരുടെ പ്രശ്നങ്ങള്‍ പാര്‍ലമെന്റില്‍ എത്തിക്കാനുമാണ് ഞാന്‍ ഇവിടെ എത്തിയത്”- പതക് പറഞ്ഞു.

ജനങ്ങള്‍ക്ക് എന്താണ് ആവശ്യമെന്ന് പ്രധാനമന്ത്രി കേള്‍ക്കുന്നില്ല. വാഗ്ദാനം നല്‍കിയ കാര്യങ്ങള്‍ പാലിക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് സെക്യൂരിറ്റിയായി പണം തന്ന് സഹായിച്ചവര്‍ക്കും പതക് നന്ദി പറഞ്ഞു.

സഹരണ്‍പൂര്‍ സ്വദേശിയാണ് പതക്. അലഹബാദ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ടെന്ന് അദ്ദേഹം ജില്ലാ മജിസ്ട്രേറ്റിന്റെ ഓഫീസില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. 15,000 രൂപ അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിലുണ്ടെന്നും 15,000 പണമായി കയ്യിലുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.