അയോദ്ധ്യയിലും മഥുരയിലും ക്ഷേത്ര പരിസരങ്ങളില്‍ മദ്യ വില്‍പന നിരോധിച്ചു; മദ്യത്തിന് പകരം പാല്‍ വില്‍ക്കാമെന്ന് യു.പി സര്‍ക്കാര്‍

ഉത്തര്‍പ്രദേശിലെ അയോദ്ധ്യയിലും മഥുരയിലും ക്ഷേത്ര പരിസരങ്ങളില്‍ മദ്യ വില്‍പന നടത്തുന്നതിന് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. അയോധ്യയിലെ രാമക്ഷേത്രത്തിനും മഥുരയിലെ കൃഷ്ണ ജന്മഭൂമിക്കും അടുത്തുള്ള പ്രദേശങ്ങളില്‍ മദ്യവില്‍പന നിരോധിച്ചുകൊണ്ട് യോഗി ആദിത്യനാഥ് സര്‍ക്കാരാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അയോദ്ധ്യയിലെ മദ്യശാല ഉടമകളുടെ ലൈസന്‍സും റദ്ദാക്കി.

ഉത്തരവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. അയോദ്ധ്യയില്‍ രാമക്ഷേത്രത്തിന് ചുറ്റുമുള്ള എല്ലാ മദ്യശാലകളും അടച്ച് പൂട്ടണം. ഹോട്ടലുകളില്‍ പ്രവര്‍ത്തിച്ചുവരുന്ന മൂന്ന് ബാറുകളും രണ്ട് മോഡല്‍ ഷോപ്പുകളും അടക്കണം. മഥുരയിലെ 37ഓളം ബിയര്‍ പാര്‍ലറുകളും മദ്യശാലകളും അടച്ചുപൂട്ടാനും ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പാല്‍ ഉല്‍പ്പാദനത്തിന് പേരുകേട്ട സ്ഥലമാണ് മഥുര. അതിനാല്‍ ഇവിടുത്തെ വ്യാപാരികള്‍ക്ക് മദ്യത്തിന് പകരം പാല്‍ വില്‍പ്പന നടത്താമെന്നും അതിലൂടെ വ്യാപാരം പുനരുജ്ജീവിപ്പിക്കാമെന്നും സര്‍ക്കാര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം യോഗി ആദിത്യനാഥ് മഥുരയില്‍ മദ്യത്തിന്റെയും മാംസത്തിന്റെയും വില്‍പന പൂര്‍ണമായും നിരോധിച്ചിരുന്നു. ഇവിടുത്തെ തീര്‍ത്ഥാടന കേന്ദ്രമായ വൃന്ദാവനത്തിന്റെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ മദ്യമോ മാംസമോ വില്‍ക്കരുതെന്നായിരുന്നു ഉത്തരവ്.

Read more

വാരണാസി, വൃന്ദാവനം, അയോദ്ധ്യ, ചിത്രകൂട്, ദേവ്ബന്ദ്, ദേവാ ഷരീഫ്, മിശ്രിഖ് നൈമിശാരണ്യ തുടങ്ങി എല്ലാ ആരാധനാലയങ്ങളിലും മദ്യവില്‍പ്പനയും മാംസാഹാര വില്‍പനയും നേരത്തെ നിരോധിച്ചിട്ടുള്ളതാണ്.