കര്‍ണാടകയില്‍ കുമാരസ്വാമി സര്‍ക്കാര്‍ വീണു; വിശ്വാസ വോട്ടെടുപ്പില്‍ സഖ്യ സര്‍ക്കാര്‍ പരാജയപ്പെട്ടു

കര്‍ണാടകയില്‍ കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ താഴെ വീണു. വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടതോടെയാണ് ജെ.ഡി.എസ്- കോണ്‍ഗ്രസ് സഖ്യത്തിന് അധികാരം ഒഴിയേണ്ടി വന്നത്. കുമാരസ്വാമി അവതരിപ്പിച്ച വിശ്വാസ പ്രമേയത്തിന് പ്രതികൂലമായി 105 പേരാണ് വോട്ട് ചെയ്തത്. അനുകൂലമായി 99 എം.എല്‍.എമാര്‍ വോട്ടുചെയ്തു. പതിനാറ് എം.എല്‍.എമാരുടെ രാജിയെ തുടര്‍ന്നാണ് കുമാരസ്വാമി സര്‍ക്കാര്‍ ന്യൂനപക്ഷമായത്. ഡിവിഷന്‍ ഓഫ് വോട്ട് രീതി പ്രകാരമാണ് വിശ്വാസ വോട്ടെടുപ്പ് നടന്നത്.

224 അംഗ നിയമസഭയില്‍ സ്പീക്കര്‍ ഉള്‍പ്പെടെ 118 അംഗങ്ങളാണ് കോണ്‍ഗ്രസ് – ജെ.ഡി.എസ് സഖ്യത്തിനുണ്ടായിരുന്നത്. കോണ്‍ഗ്രസ് -78, ജെ.ഡി.എസ് -37, ബി.എസ്.പി -1, നാമനിര്‍ദേശം ചെയ്യപ്പെട്ട ഒരംഗം എന്നിങ്ങനെ. ബി.ജെ.പിക്ക് 105 അംഗങ്ങളുമുണ്ടായിരുന്നു.

പതിനാലു മാസമാണ് കുമാരസ്വാമി സര്‍ക്കാര്‍ അധികാരത്തിലുണ്ടായിരുന്നത്. ഏറെ നാളത്തെ രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവിലാണ് ഇപ്പോല്‍ അവിശ്വാസ വോട്ടെടുപ്പിലൂടെ കുമാരസ്വാമി സര്‍ക്കാര്‍ പുറത്തായിരിക്കുന്നത്.

സഖ്യസര്‍ക്കാര്‍ വീണത് ജനാധിപത്യത്തിന്റെ വിജയം- യെദ്യൂരപ്പ

കര്‍ണാടകയില്‍ സഖ്യസര്‍ക്കാര്‍ വീണത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് പ്രതിപക്ഷ നേതാവ് ബി.എസ് യെദ്യൂരപ്പ പ്രതികരിച്ചു. കുമാരസ്വാമി സര്‍ക്കാറിനെ ജനങ്ങള്‍ക്ക് മടുത്തുവെന്നും വികസനത്തിന്റെ ദിനങ്ങളാണ് ഇനി വരാനിരിക്കുന്നതെന്നും യെദ്യൂരപ്പ പറഞ്ഞു. സഖ്യസര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം സര്‍ക്കാര്‍ രൂപീകരണത്തിന് ബി.ജെ.പി അവകാശവാദം ഉന്നയിക്കും. ഇതിനായി നാളെ ഗവര്‍ണറെ കാണുമെന്നും ബി.ജെ.പി വ്യക്തമാക്കി.

അതേസമയം,  ബംഗളൂരുവില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടയതിനെ തുടര്‍ന്ന് നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിയമസഭക്ക് പുറത്ത് ബി.ജെ.പി – ജെ.ഡി.എസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി.
സംസ്ഥാനത്ത ഭരണ പ്രതിസന്ധി സൃഷ്ടിച്ച് വിമത എം.എൽ.എമാർക്ക് വേണ്ടി താൻ മാപ്പ് ചോദിക്കുന്നുവെന്ന് അദ്ദേഹം സഭയിൽ പറഞ്ഞു. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.