പരിമിതമായ തോതില്‍ സൗജന്യസേവനങ്ങള്‍ നല്‍കുന്നത് സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമെന്ന് അരവിന്ദ് കെജ്‌രിവാള്‍

ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ ഡല്‍ഹിയില്‍ സൗജന്യസേവനങ്ങള്‍ നല്‍കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച ബി.ജെ.പി നേതാക്കള്‍ക്ക് മറുപടി നല്‍കി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. പരിമിതമായ തോതില്‍ സൗജന്യസേവനങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കുന്നത് സമ്പദ് വ്യവസ്ഥക്ക് ഗുണം ചെയ്യുമെന്നും അതുവഴി പാവങ്ങള്‍ക്കെല്ലാം കൂടുതല്‍ സമ്പാദ്യം ലഭിക്കുമെന്നും അരവിന്ദ് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.

കെജ്‌രിവാള്‍ സര്‍ക്കാര്‍ വൈദ്യുതിയും വെള്ളവും സൗജന്യം നല്‍കി വോട്ടര്‍മാരെ വശീകരിക്കുകയാണെന്ന് ഡല്‍ഹി ബി.ജെ.പി അദ്ധ്യക്ഷന്‍ മനോജ് തിവാരി വിമര്‍ശിച്ചിരുന്നു. ഇതെ തുടര്‍ന്ന് സൗജന്യസേവനങ്ങള്‍ ബജറ്റിനെയോ നികുതിയെയോ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

“പരിമിതമായ തോതില്‍ സൗജന്യങ്ങള്‍ നല്‍കുന്നത് സമ്പദ്‌വ്യവസ്ഥക്ക് ഗുണകരമാണ്. ഇത് പാവങ്ങള്‍ക്ക് കൂടുതല്‍ സമ്പാദ്യം ലഭിക്കുന്നതിന് സഹായകമാകും. നിയന്ത്രിതമായി സൗജന്യസേവനം നല്‍കുന്നത് അധിക നികുതിക്കോ കമ്മി ബജറ്റിനോ കാരണമാകില്ല ” കെജ്‌രിവാള്‍ ട്വിറ്ററിലൂടെ വിശദീകരിച്ചു.

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പ്രചാരണം നടത്തിയ അമിത് ഷാ ഉന്നയിച്ച ചോദ്യങ്ങള്‍ക്കും കെജരിവാള്‍ ശക്തമായ ഭാഷയില്‍ മറുപടി നല്‍കിയിരുന്നു. ഡല്‍ഹിയില്‍ സൗജന്യ വൈ-ഫൈയും ചാര്‍ജിംഗ് സൗകര്യവും നല്‍കുന്നുണ്ടെന്നും 200- യൂനിറ്റ് വൈദ്യുതി സൗജന്യമാണെന്നും കെജ് രിവാള്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി. വൈദ്യുതി, വെള്ളം, ഇന്റര്‍നെറ്റ് വൈ-ഫൈ, സ്ത്രീകള്‍ക്ക് സൗജന്യയാത്ര, മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സൗജന്യ തീര്‍ത്ഥാടന സൗകര്യം തുടങ്ങിയ പദ്ധതികളും എ.എ.പി സര്‍ക്കാര്‍ നടപ്പിലാക്കിയിരുന്നു