കശ്മീരില്‍ വീണ്ടും ഭീകരാക്രമണം: ഒരു ജവാന് വീരമൃത്യു, മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റു

കശ്മീരിലെ സുന്ദര്‍ബന്‍ മേഖലയില്‍ പാകിസ്ഥാന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ആക്രമണത്തില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടു. ബാരമുള്ള ജില്ലയിലെ സോപോറില്‍ വീണ്ടും ഭീകരാക്രമണം ഉണ്ടായി. തീവ്രവാദി ആക്രമണത്തില്‍ മൂന്നു പൊലീസുകാര്‍ക്ക പരിക്കേറ്റു. വാഹന വ്യൂഹത്തിന് നേരെയാണ് ഗ്രനേഡ് ആക്രമണം ഉണ്ടായത്.

ഭീകരര്‍ക്കായി സുരക്ഷാ സേന നടത്തിയ തെരച്ചിലിനിടെയാണ് ഭീകരര്‍ പൊലീസുകാര്‍ക്കെതിരെ വെടിയുതിര്‍ത്തത്. ബന്ദിപുര ജില്ലയിലെ മിര്‍മൊഹല്ല മേഖലയിലും സുരക്ഷാസേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടി.

ഹാജിന്‍- മിര്‍മൊഹല്ല മേഖലയില്‍ നിന്നും പ്രദേശവാസികളെ ഒഴിപ്പിച്ചിട്ടുണ്ട്. രാവിലെ പത്തു മണിയോടെയാണ് സി.ആര്‍.പി.എഫ് -ആര്‍മി 13 രാഷ്ട്രീയ റൈഫിള്‍സ് സംയുക്തമായി ഭീകരര്‍ക്കായുള്ള തെരച്ചില്‍ തുടങ്ങിയത്. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്.