ബംഗളൂരുവിലെ പുതിയ പാലത്തിന് സവർക്കറുടെ പേര്; ബി.ജെ.പി സർക്കാർ തീരുമാനം വിവാദത്തിൽ

ബംഗളൂരുവിൽ പുതുതായി നിർമ്മിച്ച മേൽപ്പാലത്തിന് സവർക്കറുടെ പേരിടാനുള്ള യെദ്യൂരപ്പ സർക്കാറിന്റെ തീരുമാനം വിവാദത്തിൽ. സവർക്കറുടെ 137-ാം ജന്മദിനത്തിന്റെ ഭാഗമായാണ് കർണാടക സർക്കാർ പാലത്തിന് പേരിടാൻ നിർദ്ദേശിച്ചത്.

യെലഹങ്കയിലുള്ള മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണൻ റോഡിലെ മേൽപ്പാലത്തിന് സവർക്കറുടെ പേരിടുന്നു. 34 കോടി രൂപ ചെലവിൽ 400 മീറ്ററോളം നീളത്തിലാണ് ഫ്ലൈഓവർ നിർമ്മിച്ചിരിക്കുന്നത്. സർക്കാർ തീരുമാനത്തിനെതിരെ കോൺഗ്രസും ജെഡിഎസും രംഗത്തെത്തി.

മേൽപ്പാലത്തിന് സവർക്കറുടെ പേരിടാനുള്ള തീരുമാനം സംസ്ഥാനത്തിന്റെ പുരോഗതിക്കായി പോരാടുന്നവരെ അപമാനിക്കലാണെന്നും ഇതിന് സർക്കാർ അംഗീകാരം നൽകുന്നത് ശരിയല്ലെന്നും ജെഡിഎസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി അഭിപ്രായപ്പെട്ടു.

സർക്കാറിന് പൂർണ പിന്തുണയുമായി ബി.ജെ.പി രംഗത്തെത്തി. നെഹ്റു കുടുംബത്തിന് പുറത്തുള്ള ആരെയും ബഹുമാനിക്കാൻ കോൺഗ്രസ് തയ്യാറാവുന്നില്ലെന്നും ബിജെപി വക്താവ് എസ്. പ്രകാശ് പറഞ്ഞു.