കരൺ ജോഹറിന്റെ പാർട്ടിയിൽ മയക്കുമരുന്ന് ഉപയോഗിച്ചെന്ന ആരോപണം, വിശദീകരണം ആവശ്യപ്പെട്ട്‌ കേന്ദ്ര ഏജൻസി

ബോളിവുഡ് ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹറിന്റെ വീട്ടിൽ കഴിഞ്ഞ ജൂലൈയിൽ നടന്ന ഒരു പാർട്ടിയിൽ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു എന്ന ആരോപണത്തിന് വിശദീകരണം ആവശ്യപ്പെട്ട്‌  മയക്കുമരുന്ന് നിയന്ത്രണ ബ്യൂറോ. പാർട്ടിയിൽ നിന്നുള്ള ഒരു വീഡിയോയുമായി ബന്ധപ്പെട്ടാണ് മയക്കുമരുന്ന് ഉപയോഗിച്ചു എന്ന ആരോപണം ഉയർന്നത്.

നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട്  മയക്കുമരുന്ന് നിയന്ത്രണ ബ്യൂറോ (എൻ.സി.ബി) നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് വീഡിയോ പരിശോധനക്ക് വിധേയമാക്കുന്നത് എന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. വീഡിയോയിൽ നിരവധി മുൻനിര ബോളിവുഡ് താരങ്ങൾ പ്രത്യക്ഷപ്പെടുന്നുണ്ട്.

സെപ്റ്റംബറിൽ വീഡിയോയുമായി ബന്ധപ്പെട്ട് കരൺ ജോഹർ ഒരു പരസ്യ പ്രസ്താവന ഇറക്കിയിരുന്നു. തന്റെ പാർട്ടിയിൽ മയക്കുമരുന്ന് ഉപയോഗിച്ചതായുള്ള റിപ്പോർട്ടുകൾ അപകീർത്തികരമാണെന്ന് ഇതിൽ വ്യക്തമാക്കിയിരുന്നു.

Read more

അപകീർത്തികരമായ ഇത്തരം വാർത്തകൾ തന്നെയും തന്റെ കുടുംബത്തെയും തന്റെ സഹപ്രവർത്തകരെയും തന്റെ കമ്പനിയായ ധർമ്മ പ്രൊഡക്ഷൻസിനേയും വിദ്വേഷത്തിനും അവഹേളനത്തിനും പരിഹാസത്തിനും വിധേയമാക്കി എന്ന് പ്രസ്താവനയിൽ കരൺ ജോഹർ പറഞ്ഞു. താൻ മയക്കുമരുന്ന് ഉപയോഗിക്കാറില്ലെന്നും അത്തരം വസ്തുക്കളുടെ ഉപഭോഗത്തെ പ്രോത്സാഹിപ്പിക്കാറില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.