ജാഫറാബാദ് ഒഴിപ്പിച്ചതോടെ രണ്ടാം ഷഹീന്‍ ബാഗ് ഉണ്ടാകില്ല; വിവാദ പ്രസ്താവനയില്‍ ഖേദമില്ലെന്ന് കപില്‍ മിശ്ര

ഡല്‍ഹി കലാപത്തില്‍ വീണ്ടും വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ് കപില്‍ മിശ്ര. ജാഫറാബാദ് ഒഴിപ്പിച്ചതോടെ ഇനി രണ്ടാം ഷഹീന്‍ ബാഗ് ഉണ്ടാവില്ലെന്ന് കപില്‍ മിശ്ര ട്വിറ്ററില്‍ കുറിച്ചു. ചൊവ്വാഴ്ച നടത്തിയ പ്രസ്താവനയില്‍ ഖേദിക്കുന്നില്ലെന്നും മിശ്ര പറഞ്ഞു. ജാഫറാബാദില്‍ മറ്റൊരു ഷഹീന്‍ ബാഗ് ഉണ്ടാകാന്‍ അനുവദിക്കരുതെന്ന് ഡല്‍ഹി സംഘര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് കപില്‍ മിശ്ര പറഞ്ഞിരുന്നു.

ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തില്‍ സുരക്ഷാ വിലയിരുത്തലിന് ശേഷമാണ് ജാഫറബാദ് ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ നിന്ന് പ്രതിഷേധക്കാരെ പൊലീസ് ഒഴിപ്പിച്ചത്. ഷഹീന്‍ ബാഗ് മാതൃകയില്‍ ജാഫറാബാദില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ ശനിയാഴ്ചയാണ് സ്ത്രീകളുടെ പ്രതിഷേധം ആരംഭിച്ചത്. ഞായറാഴ്ച വൈകീട്ടോടെ ഭേദഗതിയെ അനുകൂലിച്ച് കപില്‍ മിശ്രയുടെ നേതൃത്വത്തില്‍ മോജ്പുരില്‍ പ്രകടനം നടന്നു. ഇതേ തുടര്‍ന്നാണ് ഭേദഗതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ സംഘര്‍ഷത്തിലേക്ക് നിങ്ങിയത്.

Read more

പ്രതിഷേധക്കാരെ ഒഴിപ്പിക്കാന്‍ പൊലീസിന് മൂന്ന് ദിവസത്തെ സമയം നല്‍കുന്നു. ഇല്ലെങ്കില്‍ ഞങ്ങള്‍ ഇടപെടുമെന്നും പിന്നെ ആരു പറഞ്ഞാലും കേള്‍ക്കില്ലെന്നുമായിരുന്നു നേരത്തെ കപില്‍ മിശ്ര നടത്തിയ വിവാദ പ്രസ്താവന. മിശ്രയുടെ വിവാദ പരാമര്‍ശത്തില്‍ ബിജെപിക്കുള്ളില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് വീണ്ടും വിദ്വേഷ പരാമര്‍ശവുമായി കപില്‍ മിശ്ര രംഗത്തെത്തിയത്.