കമല്ഹാസന് ഇടതുപക്ഷ രാഷ്ട്രീയം എന്താണെന്ന് അറിയില്ലെന്ന് സി.പി.എം. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രസക്തിയും അര്‍ത്ഥവും കമല്‍ഹാസന് അറിയില്ലെന്നും സിപിഎം പോളിറ്റ് ബ്യൂറൊ അംഗം ജി രാമകൃഷ്ണന്‍ പറഞ്ഞതായി മാതൃഭൂമി റിപ്പോർട്ട് ചെയ്തു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ 25 കോടി രൂപ വാങ്ങി 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ ഡിഎംകെയുമായി സഖ്യമുണ്ടാക്കിയതിനെ ചലച്ചിത്ര നടനും മക്കള്‍ നീതിമയ്യം നേതാവുമായ കമല്‍ഹാസൻ വിമർശിച്ചിരുന്നു. എന്നാൽ കമല്‍ഹാസന്റെ ആരോപണം മറുപടി അര്‍ഹിക്കുന്നില്ലെന്ന് ജി.രാമകൃഷ്ണന്‍ പറഞ്ഞു.
ഡിഎംകെയില്‍ നിന്ന് പണം വാങ്ങിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അപചയമാണ് കാട്ടുന്നതെന്നും ലളിതജീവിതം ആഗ്രഹിക്കുന്ന സഖാക്കളുടെ അധഃപതനത്തിൽ ഖേദിക്കുന്നുവെന്നുമായിരുന്നു കമല്‍ഹാസന്റെ വിമര്‍ശനം. മക്കൾ നീതി മയ്യത്തിന് സിപിഐഎമ്മുമായി സഖ്യമുണ്ടാക്കാൻ കഴിയാത്തത് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മുൻവിധിയും പിടിവാശിയും കാരണമാണെന്നും കമൽഹാസൻ പറഞ്ഞു.
സഖ്യത്തിനായി രണ്ടോ മൂന്നോ പ്രാവശ്യം യെച്ചൂരിയെ വിളിച്ചിരുന്നു. തന്റേത് ചെറിയ പാർട്ടിയാണെന്ന് കരുതേണ്ടെന്ന് ഞാൻ പറഞ്ഞിരുന്നെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി. മുന്നണിയിൽ ചേരുന്നതിന് കോടികൾ വാങ്ങുന്നതിന് കമ്മ്യൂണിസ്റ്റ് പാർട്ടി ഫണ്ടിംഗ് എന്ന് ന്യായം പറഞ്ഞാൽ അംഗീകരിക്കാനാകില്ല. മക്കൾ നീതിമയ്യം ഇല്ലാതെ ഇന്ന് തമിഴ് നാട് രാഷ്ട്രീയം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read more
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് പത്തു കോടി രൂപയും സിപിഐക്ക് 15 കോടി രൂപയും ഡിഎംകെ കൊടുത്തിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കണക്കിലാണ് ഡിഎംകെ ഇക്കാര്യം വെളിപ്പെടുത്തിയത്.