ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു

രാജ്യത്തെ പതിനാലാമത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധന്‍കര്‍ സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍,സ്ഥാനമൊഴിയുന്ന എം .വെങ്കയ്യ നായിഡു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. രാവിലെ രാജ്ഘട്ടില്‍ ഗാന്ധി സമാധിയില്‍ ജഗ്ദീപ് ധന്‍കര്‍ ആദരവ് അര്‍പ്പിച്ചു.

അതേസമയം സത്യപ്രതിജ്ഞാച്ചടങ്ങിലേയ്ക്ക് എംപിമാരെ ക്ഷണിച്ചത് അര്‍ഹിക്കുന്ന ബഹുമാനം നല്‍കാതെയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ചടങ്ങിനുള്ള ക്ഷണക്കത്ത് വാണിജ്യമന്ത്രാലയത്തില്‍പോയി വാങ്ങാനാണ് രാജ്യസഭനേതാവും കേന്ദ്രമന്ത്രിയുമായ പിയൂഷ് ഗോയലിന്റെ ഓഫീസില്‍ നിന്ന് എംപിമാരെ അറിയിച്ചത്. ഇത് ജനപ്രതിനിധികളെ അവഹേളിക്കലാണെന്നും പ്രതിപക്ഷം ആരോപിച്ചു.

പശ്ചിമബംഗാള്‍ മുന്‍ ഗവര്‍ണറാണ് ജഗ്ദീപ് ധന്‍കര്‍. കഴിഞ്ഞ ആറ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് പരിഗണിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടി വിജയിച്ച വ്യക്തിയാണ് ജഗ്ദീപ് ധന്‍കര്‍. പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായ മാര്‍ഗരറ്റ് ആല്‍വയെയാണ് പരാജയപ്പെടുത്തിയത്. കേവല ഭൂരിപക്ഷത്തിന് 372 വോട്ട് ആണ് വേണ്ടത്. എന്നാല്‍ 528 വോട്ടുകളുടെ വന്‍ വിജയമാണ് ജഗ്ദീപ് ധന്‍കര്‍ നേടിയത്.

182 വോട്ട് മാത്രമാണ് മാര്‍ഗരറ്റ് ആല്‍വയ്ക്ക് ലഭിച്ചത്. 15 വോട്ടുകള്‍ അസാധുവായിരുന്നു. രാജസ്ഥാന്‍ സ്വദേശിയായ ജഗ്ദീപ് ധന്‍കര്‍ അഭിഭാഷകന്‍, ജനപ്രതിനിധി തുടങ്ങിയ നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജസ്ഥാന്‍ ഹൈക്കോടതിയിലും, സുപ്രീംകോടതിയിലും അഭിഭാഷകനായി പ്രവര്‍ത്തിച്ചു.