ഇത് കുടുംബ ബിസിനസല്ല; അധ്യക്ഷസ്ഥാനത്തേക്കുള്ള രാഹുല്‍ഗാന്ധിയുടെ വരവിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ്

ദേശീയ അധ്യക്ഷ സ്ഥാനത്തെചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നസ്വരങ്ങളുയരുന്നു.കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിനെ പരിഹസിച്ച് മഹാരാഷ്ട്ര പാര്‍ട്ടി സെക്രട്ടറി ഷെഹ്സാദ് പൂനാവല്ല രംഗത്തെത്തി. വരാനിനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് വെറും തെരഞ്ഞെടുക്കല്‍ മാത്രമാണെന്നും കുടുംബപ്പേരുകള്‍ക്കാണ് ഇവിടെ സ്ഥാനം നല്‍കുന്നതെന്നും പൂനാവല്ല പറഞ്ഞു.കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഇന്ന് രാഹുല്‍ ഗാന്ധി പത്രിക സമര്‍പ്പിക്കാനിരിക്കെയാണ് മഹാരാഷ്ട്ര കോണ്‍ഗ്രസ് സെക്രട്ടറിയുടെ വിമര്‍ശനം.

യഥാര്‍ത്ഥ തെരഞ്ഞെടുപ്പായിരുന്നെങ്കില്‍ താന്‍ മത്സരിക്കുമായിരുന്നുവെന്നും എന്നാല്‍ കൃത്രിമ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താനില്ലെന്നും പൂനാവല്ല പറഞ്ഞു. സത്യസന്ധമായ തെരഞ്ഞെടുപ്പിനെ നേരിട്ടാണ് രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് എത്തേണ്ടത്. തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്നവരെയും മറ്റു പ്രതിനിധികളെയും വളരെ ശ്രദ്ധാപൂര്‍വം നിയമിച്ചതാണെന്നും അവര്‍ രാഹുല്‍ ഗാന്ധിയുടെ ഇഷ്ടക്കാരാണെന്നും പൂനാവല്ല ആരോപിച്ചു.

തെരഞ്ഞടുപ്പിന് മുന്‍പ് രാഹുല്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷ സ്ഥാനം രാജി വെക്കണം. ഒരോ മത്സരാര്‍ഥിയും ഒരു തുറന്ന ടെലിവിഷന്‍ സംവാദത്തില്‍ പങ്കെടുക്കണം. കോണ്‍ഗ്രസ് പാര്‍ട്ടിയെ നയിക്കുന്നതിന് തങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന നയങ്ങള്‍ എന്തൊക്കെയാണെന്ന് ഒരോരുത്തരും വിശദീകരിക്കണമെന്നും അതിനെ മെറിറ്റടിസ്ഥാനത്തില്‍ വിലയിരുത്തണമെന്നും പൂനവല്ല പറഞ്ഞു. കുടുംബപ്പേരുകളുടെ അകമ്പടിയില്ലാതെ അത്തരമൊരു സംവാദത്തിന് തയ്യാറാണോ എന്നും അദ്ദേഹം രാഹുലിനെ വെല്ലുവിളിച്ചു