ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് അട്ടിമറിനീക്കത്തില്‍ കോടതികള്‍ക്കും പങ്കുണ്ടോയെന്ന് കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ്

വിവി പാറ്റ് പൂര്‍ണമായും എണ്ണിത്തിട്ടപ്പെടുത്തേണ്ടെന്ന് ആവര്‍ത്തിച്ച് വിലക്കുന്ന സുപ്രീം കോടതിയ്ക്കും തിരഞ്ഞെടുപ്പ് അട്ടിമറി നീക്കത്തില്‍ പങ്കുണ്ടോയെന്ന് കോണ്‍ഗ്രസ് നേതാവ് ഉദിത് രാജിന്റെ ചോദ്യം.

രാജ്യത്തെ ബിജെപി ഉള്‍പ്പെടുന്ന എന്‍ ഡി എ ഒഴികെ 22 പ്രതിപക്ഷ കക്ഷികള്‍ ഒരുമിച്ച് ആവശ്യപ്പെട്ടിട്ടും വിവി പാറ്റ് എണ്ണണമെന്ന ആവശ്യത്തെ കോടതി തള്ളിക്കളയുകായണുണ്ടായത്. നരേന്ദ്രമോദി അധികാരത്തിലെത്തിയതു മുതല്‍ വിവി പാറ്റില്‍ പ്രതിപക്ഷവും പൊതുസമൂഹവും ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ കമ്മീഷനും സുപ്രീം കോടതിയും ഇത്തരം ആവലാതികള്‍ തള്ളിക്കളയുകയും ചെയ്യുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഏത് ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്തിയാലും താമരയില്‍ വീഴുന്ന നുറുകണക്കിന് സംഭവങ്ങളാണ് രാജ്യത്ത് ഏതാണ്ടെല്ലാം സംസ്ഥാനങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇക്കുറി കേരളത്തിലും ഇത്തരം പരാതികള്‍ ഉണ്ടായിരുന്നു. എന്നാല്‍ മറിച്ച് സംഭവിക്കുന്ന വാര്‍ത്തകള്‍ വന്നിരുന്നുമില്ല. ഇതു കൂടാതെയാണ് ഇവിഎം മെഷീനുകള്‍ സൂക്ഷിക്കുന്ന കേന്ദ്രങ്ങളെ കുറിച്ചുള്ള പുറത്തു വരുന്ന വാര്‍ത്തകള്‍. മെഷിനുകള്‍ വ്യാപകമായി കടത്തുന്നുവെന്നും പകരം കൊണ്ടുവെയ്ക്കുന്നു എന്നൊക്കെയാണ് പരാതികള്‍. ഇതിനെ തുടര്‍ന്നാണ് 130 കോടി ജനങ്ങളുടെ ഭാവി നിര്‍ണയിക്കുന്ന ലോകത്തെ ഏറ്റവും വലിയ, വിശ്വാസ്യതയുള്ള ജനാധിപത്യ പ്രക്രിയയെ കുറിച്ച് ആ രാജ്യത്തെ 22 പ്രതിപക്ഷ പാര്‍ട്ടികള്‍ സംശയം പ്രകടിപ്പിക്കുന്നത്. എന്നാല്‍ കോടതികള്‍ ഇത് മുഖവിലക്കെടുക്കാതെ തള്ളുകയാണ്. ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമത്തില്‍ സുപ്രീം കോടതിയ്ക്കും പങ്കുണ്ടോയെന്ന കോണ്‍ഗ്രസ് നേതാവ് ഉദിത് രാജിന്റെ പ്രസ്താവന വിവാദമാകുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എല്ലാ വിവി പാറ്റുകളും എണ്ണേണ്ടെന്ന സുപ്രീം കോടതി വിധി ഉയര്‍ത്തിക്കാട്ടിയായിരുന്നു ഉദിത് രാജ് ഇത്തരമൊരു ചോദ്യം ഉന്നയിച്ചത്.

21 രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കള്‍ വിവി പാറ്റ് എണ്ണുന്നതില്‍ എന്തെങ്കിലും വൈരുദ്ധ്യം കണ്ടെത്തിയാല്‍, വിവി പാറ്റിലെ മുഴുവന്‍ സ്ലിപ്പുകളും ഇ.വി.എം മെഷീനുകളിലെ ഫലവുമായി താരതമ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

വിവി പാറ്റ് ആദ്യം എണ്ണണമെന്നും എന്തെങ്കിലും വൈരുദ്ധ്യം കണ്ടെത്തിയാല്‍ എല്ലാ ഘടകങ്ങളും എണ്ണണമെന്നും ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷനുമായി നടത്തിയ ചര്‍ച്ചയില്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി അസാദും ആവശ്യപ്പെട്ടിരുന്നു.

ഉത്തര്‍പ്രദേശില്‍ ഇവിഎം മെഷീനുകള്‍ കടത്തിക്കൊണ്ടു പോകുന്നെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ സമാന ആവശ്യമാണ് പ്രതിപക്ഷ പാര്‍ട്ടികളും ഉന്നയിക്കുന്നത്. കാര്യങ്ങള്‍ ഇങ്ങിനെ തുടരുമ്പോഴും മെഷീനുകള്‍ സുരക്ഷിതവും ക്രമക്കേടുകള്‍ക്ക് അതീതവുമാണെന്ന നിലപാടിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍.

നേരത്തെ വിവി പാറ്റുകള്‍ എണ്ണുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് 21 പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. 50% വിവി പാറ്റുകള്‍ എണ്ണണമെന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. 25% വിവി പാറ്റുകളെങ്കിലും എണ്ണണമെന്ന് പ്രതിപക്ഷത്തിനു വേണ്ടി മനു അഭിഷേക് സിങ്വി ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി ഇത് തള്ളുകയായിരുന്നു.