മിശ്ര വിവാഹം ചെയ്ത സ്ത്രീ കന്നുകാലിയല്ല, അവകാശങ്ങളുള്ള സ്വതന്ത്ര വ്യക്തി: ഹിമാചൽ പ്രദേശ് ഹൈക്കോടതി

മിശ്ര വിവാഹം ചെയ്ത സ്ത്രീ അവകാശങ്ങളുള്ള ഒരു സ്വതന്ത്ര വ്യക്തിയാണെന്നും അവളുടെ ആഗ്രഹപ്രകാരം വിവേചനാധികാരം പ്രയോഗിക്കാൻ കഴിയുമെന്നും ഹിമാചൽ പ്രദേശ് ഹൈക്കോടതി.

“ഇന്ത്യയിൽ, വേദ കാലഘട്ടം മുതൽ സ്ത്രീയെ തുല്യരായി മാത്രമല്ല, പുരുഷനേക്കാൾ ഉയർന്ന സ്ഥാനത്താണ് കണക്കാക്കുന്നത്, മധ്യകാലഘട്ടത്തിലെ തിന്മകൾ ഇന്നത്തെ കാലഘട്ടത്തിൽ ഉന്മൂലനം ചെയ്യേണ്ടത് അത്യാവശ്യമാണ്”: ഹിമാചൽ പ്രദേശ് ഹൈക്കോടതി പറഞ്ഞു.

ജാതി മാറിയുള്ള വിവാഹത്തോടുള്ള എതിർപ്പ് ആത്മീയവും മതപരവുമായ അജ്ഞതയുടെ ഫലമാണെന്ന് ഹിമാചൽ പ്രദേശ് ഹൈക്കോടതി അടിവരയിട്ടു പറഞ്ഞു. ഒരു സ്ത്രീ കന്നുകാലിയോ ജീവനില്ലാത്ത വസ്തുവോ അല്ല, മറിച്ച് ജീവനുള്ള സ്വതന്ത്ര വ്യക്തിയാണെന്നും. മറ്റുള്ളവരെപ്പോലെ അവർക്കും അവകാശങ്ങൾ ഉണ്ടെന്നും, പ്രായപൂർത്തി അയാൽ അവളുടെ ഇഷ്ടത്തിനനുസരിച്ച് വിവേചനാധികാരം വിനിയോഗിക്കാമെന്നും കോടതി തിങ്കളാഴ്ച വിധിച്ചു.

ഉയർന്ന ജാതിക്കാരിയായ ഒരു സ്ത്രീ (രജപുത്) താഴ്ന്ന ജാതിക്കാരനുമായി വിവാഹം ചെയ്തതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് വിവേക് സിംഗ് താക്കൂറിന്റെ ബെഞ്ച്.

“ഭരണഘടനയുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന രാജ്യത്താണ് നമ്മൾ ജീവിക്കുന്നത്, ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശം നിഷേധിച്ച് ജാതി അടിസ്ഥാനത്തിൽ വിവേചനം കാണിക്കുന്നത് ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ്.” കോടതി പറഞ്ഞു.

ജാതിയുടെ അടിസ്ഥാനത്തിലുള്ള വിവേചനം ചില സ്മൃതികളുടെയും പുരാണങ്ങളുടെയും അടിസ്ഥാനത്തിലാണ് മുന്നോട്ടുവെയ്ക്കപ്പെടുന്നത്, എന്നാൽ മത മാനദണ്ഡങ്ങളുടെ ഏറ്റവും ഉയർന്ന ഉറവിടം വേദങ്ങളാണെന്ന് കോടതി അഭിപ്രായപെട്ടു. വേദങ്ങളിൽ മുന്നോട്ടുവച്ച തത്ത്വങ്ങൾക്ക് വിരുദ്ധമായി, സ്മൃതികളും പുരാണങ്ങളും ഉൾപ്പെടെയുള്ള മതഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുള്ള എന്തും വേദങ്ങൾക്ക് എതിരാണെന്ന് കണക്കാക്കേണ്ടതാണ്, അത് ധർമ്മത്തിന് വിരുദ്ധമാണ് അതിനാൽ തന്നെ ഉപേക്ഷിക്കേണ്ടതുമാണെന്നും കോടതി പറഞ്ഞു. ജാതിയുടെ അടിസ്ഥാനത്തിലുള്ള വിവേചനം ഭരണഘടനാ ഉത്തരവ് ലംഘിക്കുക മാത്രമല്ല, യഥാർത്ഥ ധർമ്മത്തിനെതിരാണെന്നും കോടതി പ്രസ്താവിച്ചു.

Read more

വിവാഹം കഴിക്കാനുള്ള അവകാശം അല്ലെങ്കിൽ സാധുവായ കാരണങ്ങളാൽ വിവാഹം കഴിക്കാതിരിക്കാനുള്ള അവകാശം, ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശം എന്നിവ പുരാതന കാലം മുതൽ ഇന്ത്യൻ സമൂഹത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള അവകാശങ്ങളാണ്, മിശ്ര വിവാഹങ്ങളും പുരാതന ഇന്ത്യയിൽ അനുവദനീയമായിരുന്നു എന്ന് കോടതി നിരീക്ഷിച്ചു. എന്നാൽ മധ്യകാലഘട്ടത്തിലെ തെറ്റായ ധാരണകൾ നമ്മുടെ സംസ്കാരത്തിന്റെയും നാഗരികതയുടെയും സമ്പന്നമായ മൂല്യങ്ങളെയും തത്വങ്ങളെയും മറച്ചു വച്ചു എന്ന് കോടതി അഭിപ്രായപ്പെട്ടു.