കീവില്‍ വെച്ച് വെടിയേറ്റ വിദ്യാര്‍ത്ഥിയെ നാളെ ഇന്ത്യയിൽ എത്തിക്കും

ഉക്രൈനിലെ കീവില്‍ വെച്ച് വെടിയേറ്റ് പരിക്കേറ്റ വിദ്യാര്‍ത്ഥി ഹര്‍ജ്യോതി സിംഗിനെ നാളെ ഇന്ത്യയിലേക്ക് എത്തിക്കും. കേന്ദ്രമന്ത്രി വികെ സിംഗാണ് ഇക്കാര്യം അറിയിച്ചത്. സംഘര്‍ഷത്തിനിടെ ഹര്‍ജ്യോത് സിംഗിന്റെ പാസ്പോര്‍ട്ട് നഷ്ടപ്പെട്ടിരുന്നെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഉക്രേനിയന്‍ തലസ്ഥാന നഗരമായ കീവിലെ ആശുപത്രിയില്‍ സുഖം പ്രാപിക്കുന്ന ഹര്‍ജ്യോതിന്റെ ചികിത്സ ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്ന് വിദേശ കാര്യമന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചു. ഫെബ്രുവരി 27ന് റഷ്യന്‍ ആക്രമണം രൂക്ഷമായ കീവില്‍നിന്നും ലെവിവിലേക്കു രക്ഷപ്പെടുന്നതിന്നിടയിലാണ് ഹര്‍ജ്യോത് സിംഗിന് വെടിയേറ്റത്.

മുമ്പ് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കെതിരെ ഹര്‍ജ്യോത് രംഗത്ത് വന്നിരുന്നു. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുടേത് വെറും പൊള്ളയായ വാക്കുകളാണെന്നും തന്നെ സഹായിച്ചില്ലെന്നും പറഞ്ഞിരുന്നു. കൂടാതെ അദ്ദേഹത്തിന്റെ സുരക്ഷയില്‍ ആശങ്കയറിയിച്ച് കുടുംബവും രംഗത്ത് വന്നിരുന്നു.

Read more

അതേസമയം, ഉക്രൈനില്‍ നിന്ന് ഇതുവരെ 15900 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ഇന്ന് 11 വിമാനങ്ങളിലായി 2135 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. നാളെ എട്ട് വിമാനങ്ങളിലായി 1500 പേരെ നാട്ടിലെത്തിക്കുമെന്നും വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.