ലോകത്തിന്റെ ബലാത്സംഗ തലസ്ഥാനമായി ഇന്ത്യ മാറിയെന്ന് രാഹുല്‍ ഗാന്ധി

ലോകത്തിന്റെ ബലാത്സംഗ തലസ്ഥാനമായാണ് ഇന്ത്യ അറിയപ്പെടുന്നതെന്ന് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. എന്തുകൊണ്ടാണ് ഇന്ത്യക്ക് പെണ്‍മക്കളെയും സഹോദരിമാരെയും പരിപാലിക്കാന്‍ കഴിയാത്തതെന്ന് വിദേശ രാജ്യത്തുള്ളവര്‍ ചോദിക്കുന്നു. ബിജെപിയുടെ ഉത്തര്‍പ്രദേശ് എംഎല്‍എ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയാണ്.എന്നാല്‍ ഇതിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നും പറയുന്നില്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

രാജ്യത്തുടനീളം അക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനെ രാഹുല്‍ ഗാന്ധി അപലപിച്ചു. വയനാട്ടില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“രാജ്യത്തുടനീളം അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നത് നിങ്ങള്‍ കണ്ടു. അധാര്‍മ്മികത, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇവിടെ കൂടുന്നു . ഒരു പെണ്‍കുട്ടി ബലാത്സംഗത്തിനിരയാക്കപ്പെടുന്നതിനെക്കുറിച്ചും പീഡിപ്പിക്കപ്പെടുന്നതിനെക്കുറിച്ചും എല്ലാ ദിവസവും നാം വായിക്കുന്നു. ന്യൂനപക്ഷ സമുദായങ്ങള്‍ക്കും ദലിതര്‍ക്കും എതിരായ അതിക്രമങ്ങളും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്,” രാഹുല്‍ ഗാന്ധി പറഞ്ഞു.

വര്‍ദ്ധിച്ചുവരുന്ന അധാര്‍മ്മികതയ്ക്ക് കാരണം സ്ഥാപന ഘടനകളുടെ തകര്‍ച്ചയാണ്. രാജ്യം നയിക്കുന്ന മനുഷ്യന്‍ അക്രമത്തിലും വിവേചനരഹിതമായി അധികാര ഉപയോഗത്തിലും വിശ്വസിക്കുന്നതിനാലാണിതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

ലോകം ദിശാസൂചനയ്ക്കായി ഇന്ത്യയിലേക്കാണ് നോക്കിയത്. എന്നാല്‍ ഇപ്പോള്‍ അവര്‍ നമ്മളെ നോക്കി രാജ്യത്തെ സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് നമ്മുക്കറിയില്ലെന്ന് പറയുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.തെലുങ്കാന, ഉന്നാവോ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.