മോട്ടോര്‍ വാഹന നിയമ ഭേദഗതി; പണം ഒന്നിനും പരിഹാരമാകില്ല, പശ്ചിമ ബംഗാളില്‍ ഉയര്‍ന്ന പിഴ ഈടാക്കില്ലെന്ന് മമത ബാനര്‍ജി

പശ്ചിമബംഗാളില്‍ പുതിയ മോട്ടോര്‍ വാഹന നിയമ ഭേദഗതി പ്രകാരമുള്ള ഉയര്‍ന്ന പിഴ ഈടാക്കില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബി.ജെ.പി ഭരിക്കുന്ന ഗുജറാത്ത് സര്‍ക്കാര്‍ പിഴത്തുക വെട്ടിക്കുറച്ചതിന് പിന്നാലെയാണ് മമതയുടെ പ്രതികരണം.

നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ കടുത്തതാണ്. ഗതാഗത നിയമ ഭേദഗതികളെ പാര്‍ലിമെന്റില്‍ തങ്ങള്‍ എതിര്‍ത്തിരുന്നു. ഭേദഗതി വരുത്തിയ നിയമം അതേപടി നടപ്പാക്കുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും.

പണം ഒന്നിനും പരിഹാരമാകില്ല. മനുഷ്യത്വത്തോടെ കാര്യങ്ങളെ കാണാന്‍ കഴിയണം. വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ ലക്ഷ്യമിടുന്ന “സേഫ് ഡ്രൈവ്, സേവ് ലൈഫ്” പദ്ധതി പശ്ചിമ ബംഗാളില്‍ നടപ്പാക്കിയിട്ടുണ്ടെന്നും മമത പറഞ്ഞു.

പുതിയ മോട്ടോര്‍ വാഹന നിയമ ഭേദഗതിയില്‍ സംസ്ഥാനങ്ങള്‍ക്ക് പിഴ നിശ്ചയിക്കാമെന്നും ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ ഇറക്കുമെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞിരുന്നു.