രാജ്യത്ത് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മദ്യം നിരോധിക്കണമെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയോട് ഉമാ ഭാരതി. മധ്യപ്രദേശിൽ മദ്യശാലകളുടെ എണ്ണം കൂട്ടും എന്നുള്ള വാർത്തകൾ വന്നതിന് പിന്നാലെയാണ് മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയും ബി.ജെ.പിയുടെ മുതിർന്ന നേതാവുമായ ഉമാ ഭാരതിയുടെ പ്രതികരണം. തുടർച്ചയായുള്ള എട്ടോളം ട്വീറ്റുകളിലൂടെയാണ് ഉമാ ഭാരതി തന്റെ നിർദ്ദേശം മുന്നോട്ട് വെച്ചത്.
മധ്യ നിരോധനം കൊണ്ടുവന്നത് ബിഹാർ തിരഞ്ഞെടുപ്പ് വിജയത്തെ ജെ.ഡി.യു അദ്ധ്യക്ഷൻ നിതീഷ് കുമാറിന് അനുകൂലമാക്കാൻ സഹായിച്ചു എന്നും ഉമാ ഭാരതി പറഞ്ഞു. ലോക്ക്ഡൗൺ സമയത്ത് മദ്യനിരോധനം നടപ്പിലായിരുന്നു. കോവിഡ് മൂലം മരണമുണ്ടാകുന്നു, എന്നാൽ മദ്യം ലഭിക്കാത്തതിന്റെ പേരിൽ ആരും മരിക്കില്ലെന്ന് ഈ നടപടി വ്യക്തമാക്കുന്നുണ്ട് എന്നും അവർ ചൂണ്ടിക്കാണിച്ചു.
Read more
ഭരണസംവിധാനങ്ങൾ മദ്യശാലകൾ കൂട്ടാൻ ഉപയോഗിക്കുന്നത്, “അമ്മ തന്നെ, കുട്ടിക്ക് വിഷം നൽകുന്നതിന് ” തുല്യമാണെന്നും ഉമാ ഭാരതി ട്വീറ്ററിൽ കുറിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള കുറ്റകൃത്യങ്ങളെ മദ്യം അതിയായി സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ട് നികുതി കൂട്ടാൻ മദ്യത്തിന്റെ പ്രചാരണം അല്ലാത്ത മാർഗങ്ങളിലൂടെ സർക്കാർ സഞ്ചരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.