പൗരത്വ ബില്‍ നടപ്പാക്കാന്‍ മോദിയെ അനുവദിക്കില്ല, അതിനുള്ള നീക്കമാണെങ്കില്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥി

മോദി സര്‍ക്കാര്‍ ഫ്രീസറില്‍ വെച്ചിട്ടുള്ള പൗരത്വ ബില്ലിനെതിരെ ആഞ്ഞടിച്ച് ബിജെപി എം എല്‍ എ. പൗരത്വ ഭേദഗതി ബില്‍ നടപ്പിലാക്കുകയാണെങ്കില്‍ പിന്നെ ജീവിച്ചിരിക്കില്ലെന്ന് മേഘാലയിലെ ബിജെപി സ്ഥാനാര്‍ത്ഥി വ്യക്തമാക്കി. ഷില്ലോംഗിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ സന്‍ബോര്‍ ഷുള്ളൈയാണ് മോദിയുടെ പദ്ധതി നടപ്പില്‍ വരുത്താനാവില്ലെന്ന ഭീഷണിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.

ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ അത് നടപ്പില്‍ വരുത്താന്‍ സമ്മതിക്കില്ല. അങ്ങിനെ നടന്നാല്‍ നരേന്ദ്ര മോദിക്ക് മുമ്പില്‍ ജീവന്‍ അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മേഘാലയിലും വടക്ക് കിഴക്ക് സംസ്ഥാനങ്ങളിലും ഇതിന് അനുവദിക്കില്ലെന്നും എന്നാല്‍ ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ ഇത് നടപ്പാക്കിയാല്‍ പ്രശ്നമില്ലെന്നും ഇയാള്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മറ്റു നേതാക്കള്‍ക്കും ഇതുസംബന്ധിച്ച് കത്തയച്ചിട്ടുണ്ടെന്നും പൗരത്വ ഭേദഗതി ബില്‍ നടപ്പാക്കുകയാണെങ്കില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഒഴിവാക്കി തരണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും സ്ഥാനാര്‍ത്ഥി പറഞ്ഞു.
എന്നാല്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് എതിര്‍പ്പുകള്‍ ഏറെ ക്ഷണിച്ചു വരുത്തിയിട്ടുള്ള ബില്ലുമായി മുന്നോട്ട് തന്നെ പോകുമെന്ന വാശിയിലാണ് ബിജെപി.