വിവാദ പ്രസ്താവനയുമായി വീണ്ടും യെദ്യൂരപ്പ;' മോദി ഭീഷണിപ്പെടുത്തിയതു കൊണ്ടാണ് പാകിസ്ഥാന്‍ അഭിനന്ദനെ വിട്ടയച്ചത്'

പാകിസ്ഥാനില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെ രാഷ്ട്രീയവത്കരിച്ചതിന് പിന്നാലെ ഇന്ത്യയുടെ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ പാകിസ്ഥാന്‍ മോചിപ്പിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദി ഭീഷണിപ്പെടുത്തിയതു കൊണ്ടാണെന്ന് കര്‍ണാടക ബി.ജെ.പി അധ്യക്ഷന്‍ ബി.എസ് യെദ്യൂരപ്പ.

“അഭിനന്ദനെ മോചിപ്പിച്ചില്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് പ്രധാനമന്ത്രി പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കിയതു കാരണമാണ് പൈലറ്റിനെ മോചിപ്പിച്ചത്. അതോടെ അവര്‍ മോചിപ്പിക്കാന്‍ തയ്യാറാവുകയായിരുന്നു.” പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തില്‍ യെദ്യൂരപ്പ പറഞ്ഞു. ഏഴ് ലോക്‌സഭാ മണ്ഡലങ്ങളില്‍ നിന്നുള്ള ബി.ജെ.പി പ്രവര്‍ത്തകരെ തിരഞ്ഞെടുപ്പിനു സജ്ജരാക്കുന്നതിന്റെ ഭാഗമായായിരുന്നു യോഗം നടന്നത്.

“മോദിയുടെ തന്ത്രങ്ങള്‍ പാകിസ്ഥാനെ തുറന്നു കാട്ടിയിരിക്കുകയാണ്. ഇന്ന് ലോകത്തിനു മുമ്പില്‍ പാകിസ്ഥാന്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. ചൈന പോലും പാകിസ്ഥാനെ പിന്തുണയ്ക്കുന്നില്ല. ഇതൊക്കെയാണ് അവരെ ഒതുക്കിയത്. 40 വര്‍ഷത്തിനിടെ ആദ്യമായാണ് ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്ന് പാകിസ്ഥാനിലെത്തിയത്. സൈന്യത്തിന് അവരുടെ ധൈര്യവും ധീരതയും കാണിക്കാനുള്ള സമ്പൂര്‍ണ സ്വാതന്ത്ര്യം കൊടുത്തതിന്റെ ഫലമാണ് അത്.”- യെദ്യൂരപ്പ പറഞ്ഞു.

നേരത്തെ, അതിര്‍ത്തി കടന്ന് പാക് തീവ്രവാദ ക്യാമ്പുകള്‍ക്കു നേരെ ഇന്ത്യ നടത്തിയ ആക്രമണം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അനുകൂലമായ തരംഗം സൃഷ്ടിച്ചിട്ടുണ്ടെന്നും അത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും യെദ്യൂരപ്പ പറഞ്ഞത് വിവാദമായിരുന്നു. പാകിസ്ഥാനില്‍ ഇന്ത്യ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ 28 ലോക്‌സഭാ സീറ്റുകളില്‍ 22ഉം നേടാന്‍ ബി.ജെ.പിയ്ക്ക് കഴിയുമെന്നും യെദ്യൂരപ്പ പറഞ്ഞിരുന്നു.

എന്നാല്‍, യെദ്യൂരപ്പയ്ക്ക് ദേശീയ അധ്യക്ഷന്‍ അമിത് ഷാ താക്കീത് നല്‍കിയിരുന്നു. ഇത്തരം പ്രസ്താവന ബിജെപി നേതാക്കള്‍ നടത്താന്‍ പാടില്ലെന്നും സൈനിക നടപടി രാഷ്ട്രീയവത്കരിക്കരുതെന്നും യെദ്യൂരപ്പയക്ക് അമിത് ഷാ നിര്‍ദേശം നല്‍കിയിരുന്നു.