ഹിന്ദുക്കള്‍ക്ക് റേഷന്‍ കൊടുത്തത് ഞാന്‍ മാത്രം. യോഗിയുടെ വിദ്വേഷപ്രസംഗം

തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ നട്ടാല്‍ കുരുക്കാത്ത നുണകളുമായി ചിലര്‍ വീണ്ടും പുറത്തിറങ്ങിത്തുടങ്ങിയിട്ടുണ്ട്. സ്വന്തം പരാജയങ്ങളെ മറച്ചുവെക്കാനായി പുതിയ വാദങ്ങളുമായി യുപി മുഖ്യമന്ത്രി യോഗി രംഗത്ത.് 2017-ല്‍ ബിജെപി അധികാരത്തിലേറുന്നതിനുമുമ്പ് ഹിന്ദുക്കള്‍ക്ക് റേഷന്‍ കിട്ടിയിരുന്നില്ല എന്നും സംസ്ഥാനത്തെ 19.3 ശതമാനം വരുന്ന മുസ്ലീങ്ങള്‍ മാത്രമാണ് റേഷന്‍ തിന്നുതീര്‍ത്തതെന്നുമാണ് യോഗിജി ആരാധകരുടെ മുന്നില്‍ തട്ടിവിട്ടത്. ഞാന്‍ വരുന്നതിനുമുമ്പ് നിങ്ങള്‍ക്ക് റേഷന്‍ കിട്ടിയിരുന്നോ… ഇല്ല.. അബ്ബാജാന്‍ എന്നുവിളിക്കുന്നവര്‍ക്കു മാത്രമാണ് കിട്ടിയിരുന്നത്. കുഷന്‍നഗറിലെ റേഷന്‍ ബംഗ്ലാദേശിലേക്കും നേപ്പാളിലേക്കും പോയതെങ്ങനെ ? സമാജ് വാദി പാര്‍ട്ടിയെയും ബഹുജന്‍സമാജ് പാര്‍ട്ടിയെയും ലക്ഷ്യമിട്ടായിരുന്നു ആരോപണങ്ങള്‍ മുഴുവന്‍. പിന്നീട് സ്വയം പുകഴ്ത്തുന്ന വാസ്തവിരുദ്ധമായ വാദങ്ങളായിരുന്നു കുഷന്‍നഗറില്‍ കഴിഞ്ഞദിവസം നടത്തിയ പ്രസംഗം നിറയെ.

ഇതിന് മറുപടിയുമായി നിരവധിപേര്‍ രംഗത്തെത്തി. തെരഞ്ഞെടുപ്പടുക്കുമ്പോള്‍ വര്‍ഗ്ഗീയ ഭിന്നിപ്പ് എന്ന ആയുധമല്ലാതെ മറ്റൊന്നുമില്ലാത്ത ബിജെപിയുടെ പുതിയ നുണ എന്നാണ് ഒമര്‍ അബ്ദുള്ള പ്രതികരിച്ചത്.

പട്ടിണിയുടെയും പോഷകാഹാരക്കുറവിന്റെയും കാര്യത്തില്‍ ഒന്നാം സ്ഥാനം 2021 ലും നിലനിര്‍ത്തിയ ബീഹാറിനുപിന്നില്‍ നാലാം സ്ഥാനത്തായിരുന്ന യുപി രണ്ടാം സ്ഥാനത്തേക്ക് ഇപ്പോള്‍ കുതിച്ചുകയറിയ സമയത്തുള്ള പൊള്ളയായ വാദത്തെ ഖണ്ഡിക്കവേയാണ് ഗവേഷകയും ജേര്‍ണ്ണലിസ്റ്റുമായ സൃഷ്ടിയുടെ ഒരു ട്വീറ്റ് വൈറലായത്. കഴിഞ്ഞകൊല്ലം ആഗ്രയിലെ ഒരു ദരിദ്രകുടുംബത്തില്‍ സോണിയാകുമാരി എന്ന പെണ്‍കുഞ്ഞ് മരിച്ചുപോയപ്പോള്‍ അനുശോചനം അറിയിക്കാനായി എത്തിയ ദരിദ്രരായ അയല്‍ക്കാര്‍ വിലകുറഞ്ഞ പാര്‍ലെജി ബിസ്‌കറ്റുകളുമായാണ് പോയത്. അതിന്റെ കാരണം ആ കുടുംബം രണ്ടാഴ്ചയായി കടുത്ത പട്ടിണിയിലായിരുന്നു എന്നവര്‍ക്ക് അറിയാമായിരുന്നു. ആയിരക്കണക്കിന് മനുഷ്യരുടെ പ്രതിനിധികള്‍ മാത്രമാണ് സോണിയാകുമാരിയും മാതാപിതാക്കളായ ഷീലയും പപ്പുവും. ഇതൊന്നും യോഗിജി കണ്ടിട്ടില്ല.

ഭോജാറാമിന്റെ വീട്ടിലെത്തുമ്പോള്‍ എഴുപതുകാരനായ അദ്ദേഹം ഒരു ചപ്പാത്തി പഞ്ചസാരവെള്ളത്തില്‍ മുക്കിക്കഴിക്കാനുള്ള ശ്രമത്തിലായിരുന്നു. അറുപതുവയസ്സുള്ള അദ്ദേഹത്തിന്റെ ഭാര്യ തുച്ഛവരുമാനമെങ്കിലും ലഭിക്കുന്ന തൊഴില്‍തേടി പുറത്തുപോയിരുന്നു.

അലിഗഢിലെ 45 കാരിയായ ഗുഡ്ഡി എന്ന സ്ത്രീയും അവരുടെ 5 മക്കളും രണ്ടുമാസമായി കൊടുംപട്ടിണിയിലായിരുന്നു. ഒരു സന്നദ്ധസംഘടന അവരെ ആശുപ്രത്രിയിലെത്തിക്കുമ്പോള്‍ അവര്‍ക്ക് നടക്കാന്‍പോലും ശേഷിയില്ലായിരുന്നു. അലിഗഡിലെ ഈ മനുഷ്യജീവികളെ കാണാത്ത യോഗിജിക്ക് അലിഗഡിനെ പേരുമാറ്റാന്‍ ഏതായാലും വളരെ തിടുക്കമുണ്ട്.

ദാരിദ്ര്യത്തിനും പട്ടിണിക്കും മതമില്ല ജാതിയുമില്ല. സൃഷ്ടി ഈ മൂന്ന് ഹിന്ദു കുടുംബങ്ങളെ പ്രത്യേകം എടുത്തുകാട്ടിയത് യോഗിജി ഹിന്ദുപ്രേമം പ്രസംഗിക്കുന്നത് എത്ര അരോചകവും നുണയുമാണെന്നത് തുറന്നുകാട്ടാന്‍വേണ്ടിയാണ്. കൂടാതെ സ്ഥിതിവിവരക്കണക്കുകളുടെ പിന്‍ബലത്തോടെ ഈ റേഷന്‍നുണ പലരും വെളിച്ചത്തുകൊണ്ടുവന്നതോടെ മുഖ്യമന്ത്രിജി നിശ്ശബ്ദത പാലിക്കുന്നത് ഒരിടവേള മാത്രമാണെന്നു കരുതാം.

ഇവര്‍ ആരോടൊ ഉള്ള പകതീര്‍ക്കുക മാത്രമാണ് ചെയ്യുന്നത്. ആരെയും സ്‌നേഹിക്കുകയല്ല.

ലക്ഷക്കണക്കിനു രൂപനല്‍കി യുപി സര്‍ക്കാര്‍ നല്‍കിയ പരസ്യങ്ങളിലൊന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ യോഗിയുടെ നേതൃത്വത്തില്‍ യുപി പരിണമിക്കുന്നു എന്ന പേരില്‍ വന്നത്.

ഗുജറാത്തിലെ കുപ്രസിദ്ധമായ ഫോട്ടോഷോപ്പ് വികസനത്തിന്റെ ആവര്‍ത്തനമാണിതെന്ന് വ്യക്തമായത് ആ പരസ്യത്തിലുപയോഗിച്ച ചിത്രം കൊല്‍ക്കത്ത ഫ്‌ളൈ ഓവറിന്റേതാണെന്ന് വെളിച്ചത്തുവന്നതോടെയാണ്. കാര്യം മനസ്സിലായതോടെ ഇന്ത്യന്‍ എക്‌സ്പ്രസ്സ് വായനക്കാരോട് മാപ്പുപറഞ്ഞു. ഓണ്‍ലൈന്‍ എഡിഷനില്‍നിന്നും ചിത്രം ഡിലീറ്റ് ചെയ്തു. പക്ഷെ അച്ചടിച്ചുവിതരണം ചെയ്ത പത്രം മായ്ക്കാന്‍ കഴിയില്ലല്ലോ. നുണകള്‍ എന്നും നുണകള്‍ മാത്രമായിരിക്കും. നൂറാവൃത്തി പറഞ്ഞാല്‍ അതെല്ലാം സത്യമാകുമെന്ന വ്യമോഹം വ്യാമോഹം മാത്രവുമായിരിക്കും.