ഹൈദരാബാദിൽ കോവിഡ് കുത്തിവെയ്പ്പിന് മണിക്കൂറുകൾക്ക് ശേഷം മരണം, വാക്സിനേഷനല്ല കാരണമെന്ന് പ്രാഥമിക കണ്ടെത്തൽ

ഹൈദരാബാദിൽ കോവിഡ് കുത്തിവെയ്പ്പിന് മണിക്കൂറുകൾക്ക് ശേഷം 42കാരനായ ആരോഗ്യ പ്രവർത്തകൻ മരിച്ചു. ജനുവരി 19ന് രാവിലെ 11.30 ഓടെ നിർമ്മൽ ജില്ലയിലെ കുന്താല പിഎച്ച്സിയിൽ വെച്ചാണ് ഇദ്ദേഹത്തിന് കോവിഡ് വാക്സിൻ നൽകിയത്. ജനുവരി 20ന് പുലർച്ചെ 5.30ന് ഇയാളെ ജില്ലാ ആശുപത്രിയിൽ മരിച്ച നിലയിൽ കൊണ്ടുവന്നു.

ജനുവരി 20ന് പുലർച്ചെ 2.30 ഓടെ അദ്ദേഹത്തിന് നെഞ്ചുവേദന ഉണ്ടായതായി പറയപ്പെടുന്നു. ഇദ്ദേഹത്തിന്റെ മരണത്തിന് പ്രതിരോധ കുത്തിവെയ്പ്പുമായി ബന്ധമില്ല എന്നാണ് പ്രാഥമിക കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്.

മാർഗനിർദേശപ്രകാരം ഡോക്ടർമാരുടെ സംഘം പോസ്റ്റ്‌മോർട്ടം നടത്തും.

ജില്ലാ എഇഎഫ്ഐ (അഡ്വെർസ് ഇവന്റ് ഫോളോവിംഗ് ഇമ്മ്യൂണൈസേഷൻ-രോഗപ്രതിരോധ കുത്തിവെയ്പ്പിനെ തുടർന്നുള്ള പ്രതികൂല സാഹചര്യം) കമ്മിറ്റി സംഭവം പരിശോധിക്കുകയും റിപ്പോർട്ട് സംസ്ഥാന എഇഎഫ്ഐ കമ്മിറ്റിക്ക് സമർപ്പിക്കുകയും ചെയ്യും. തുടർന്ന് സംസ്ഥാന എഇഎഫ്ഐ കമ്മിറ്റി റിപ്പോർട്ട് കേന്ദ്ര എഇഎഫ്ഐ കമ്മിറ്റിക്ക് അവലോകനത്തിനായി നൽകും.