ഭര്‍ത്താവിന്റെ വിവാഹേതര ബന്ധം; മാനസികപീഡനം, കേസ് എടുക്കാമെന്ന് മദ്രാസ് ഹൈക്കോടതി

ഭര്‍ത്താവിന്റെ വിവാഹേതര ബന്ധം ദമ്പതികള്‍ക്കിടയില്‍ ഗുരുതരമായ ഗാര്‍ഹിക അസ്വാരസ്യങ്ങള്‍ക്ക് കാരണമാകുകയാണെങ്കില്‍ ഭാര്യാ പീഡനത്തിന് ശിക്ഷിക്കാമെന്ന് മദ്രാസ് ഹൈക്കോടതി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐ.പി.സി) സെക്ഷന്‍ 498 എ പ്രകാരം ഭാര്യയെ മാനസിക ക്രൂരതയ്ക്ക് വിധേയനാക്കിയതിന് ശിക്ഷിക്കുകയും, തടവിന് വിധിക്കുകയും ചെയ്യാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

2011 നവംബറില്‍ തിരുവണ്ണാമലൈ സ്വദേശിക്ക് വിചാരണ കോടതി വിധിച്ച ശിക്ഷ ശരിവച്ചു കൊണ്ടാണ് ജസ്റ്റിസ് ഡി. ഭാരത ചക്രവര്‍ത്തി ഈ വിധി പുറപ്പെടുവിച്ചത്. അതേസമയം പ്രതിയുടെ രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ എന്നത് ആറ് മാസത്തെ കഠിനതടവായി കുറച്ച് നല്‍കി.

കെ.വി. പ്രകാശ് ബാബു-സ്റ്റേറ്റ് ഓഫ് കര്‍ണാടക (2016) കേസില്‍ വിവാഹേതര ബന്ധം ഭാര്യയെ മാനസിക ക്രൂരതയ്ക്ക് വിധേയമാക്കുന്നതിന് തുല്യമല്ലെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ടെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും, വിധി പൂര്‍ണ്ണമായും വായിക്കണമെന്ന് ജഡ്ജി പറഞ്ഞു. മാനസിക പീഡനം എന്നത് അതില്‍ ഉള്‍പ്പെട്ടിരിക്കുന്ന ആളുകളുടെ സാമൂഹിക തലം, അവരുടെ വ്യക്തിഗത ധാരണ, അവരുടെ സഹിഷ്ണുത, സംവേദനക്ഷമത എന്നിവയെ ആശ്രയിച്ചിരിക്കുന്നുവെന്നാണ് സുപ്രീം കോടതി പറഞ്ഞത്. വ്യക്തിഗത കേസുകളില്‍ വസ്തുതകളെ അടിസ്ഥാനമാക്കി ഇവ പരിഗണിക്കാവുന്നതാണെന്ന് കോടതി പറഞ്ഞിരുന്നു.

വിവാഹേതര ബന്ധം ഭാര്യയുടെ മാനസികാരോഗ്യത്തില്‍ അത്രമേല്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്, അത് ഗുരുതരമായ ഗാര്‍ഹിക കലഹത്തിന് കാരണമാവുകയും, വീട് വിട്ട് പോകാന്‍ ഭാര്യയെ നിര്‍ബന്ധിതയാക്കുകയും ചെയ്തു. എല്ലാ ഘടകങ്ങളും മൊത്തത്തില്‍ പരിഗണിക്കുമ്പോള്‍, ഗുരുതരമായ മാനസിക ആഘാതം സൃഷ്ടിക്കുകയും, മാനസികാരോഗ്യത്തെ ബാധിക്കുകയും ചെയ്ത വിവാഹേതര ബന്ധം ഐ.പി.സി സെക്ഷന്‍ 498എ പ്രകാരം ഭാര്യയോടുള്ള ക്രൂരതയ്ക്ക് തുല്യമാണെന്ന് ജഡ്ജി വ്യക്തമാക്കി.