അവര്‍ വീട്ടുതടങ്കലിലല്ല, താമസിക്കുന്നത് ബംഗ്ലാവില്‍, കാണാന്‍ ഹോളിവുഡ് സിനിമകള്‍; കശ്മീരിലെ നേതാക്കളെക്കുറിച്ച് കേന്ദ്രമന്ത്രി

ജമ്മുകശ്മീരില്‍ നേതാക്കളെ 18 മാസത്തില്‍ കൂടുതല്‍ കാലം വീട്ടുതടങ്കലില്‍ വെയ്ക്കില്ലെന്നും എല്ലാ സൗകര്യങ്ങളോടെയുമാണ് നിലവില്‍ അവര്‍ താമസിക്കുന്നതെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്.

“രാഷ്ട്രീയ നേതാക്കളെല്ലാം വി.ഐ.പി ബംഗ്ലാവിലാണ് കഴിയുന്നത്. അവര്‍ക്കായി ഹോളിവുഡ് സിനിമകളുടെ സി.ഡി ഞങ്ങള്‍ നല്‍കിയിട്ടുണ്ട്. ജിം സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവര്‍ വീട്ടുതടങ്കലിലല്ല. വീട്ടിലെ അതിഥികളെപ്പോലെയാണ്.”- ജിതേന്ദ്ര സിംഗ് പറഞ്ഞു.

പാക് അധിനിവേശ കശ്മീര്‍ തിരിച്ച് പിടിക്കലാണ് അടുത്ത അജന്‍ഡയെന്നും കശ്മീരിലെ ജനങ്ങള്‍ ആറുമാസത്തിനുള്ളില്‍ സര്‍ക്കാര്‍ തീരുമാനം അംഗീകരിച്ച് പിന്തുണയുമായി മുന്നോട്ട് വരുമെന്നും കഴിഞ്ഞ ദിവസം ജിതേന്ദ്ര സിംഗ്! പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വീട്ടുതടങ്കലിലല്ല പകരം വീട്ടിലെ അതിഥിയെപോലെയാണ് നേതാക്കള്‍ കഴിയുന്നതെന്ന് വ്യക്തമാക്കി രംഗത്തെത്തിയത്.

കഴിഞ്ഞ ഓഗസ്റ്റ് 5 നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാഷ്ട്രപതി പ്രത്യേക അധികാരം ഉപയോഗിച്ച് കശ്മീരിന് സവിശേഷ അധികാരങ്ങള്‍ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയെന്ന് രാജ്യസഭയെ അറിയിച്ചത്. നടപടിക്ക് പിന്നാലെ രണ്ടു മാസത്തോളമായി കശ്മീരില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കള്‍ വീട്ടുതടങ്കലില്‍ കഴിയുകയാണ്. മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി തുടങ്ങി നിരവധി നേതാക്കളെല്ലാം വീട്ടുതടവിലാണ്.

രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ വീട്ടുതടങ്കലില്‍ വെയ്ക്കുന്നതിനെതിരെ രാജ്യത്ത് കനത്ത പ്രതിഷേധമാണ് ഉയരുന്നത്. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കശ്മിരികള്‍ കഴിയാന്‍ തുടങ്ങിയിട്ട് രണ്ട് മാസത്തിനടുത്തായി. ഇതിനിടെയാണ് നേതാക്കള്‍ സുഖവാസത്തിലാണെന്ന കേന്ദ്രമന്ത്രിയുടെ പരാമര്‍ശം.