സീറ്റ് ബല്‍റ്റ് ധരിക്കാത്തതിന് പൊലീസ് കയ്യേറ്റം, യുവാവ് തീകൊളുത്തി അത്മഹത്യയ്ക്ക് ശ്രമിച്ചു

സീറ്റ് ബല്‍റ്റ് ധരിക്കാത്തത് ചോദ്യം ചെയ്ത പൊലിസുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട യുവാവ് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തമിഴ്നാട് ശങ്കരന്‍കോവില്‍ സ്വദേശിയായ മണികണ്ഠന്‍ (21) ആണ് പൊലീസ് അധിക്ഷേപത്തിനു പിന്നാലെ പൊതുനിരത്തില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. ശരീരത്തില്‍ 59 ശതമാനം പൊള്ളലേറ്റ മണികണ്ഠന്‍ അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന്റെ പേരില്‍ മണികണ്ഠന്റെ വാഹനം തടഞ്ഞ പൊലീസ് താക്കീത് നല്‍കി പിഴ അടയ്ക്കാന്‍ നിര്‍ദ്ദേശിച്ചു. ഇതേ തുടര്‍ന്ന് മണികണ്ഠനും പൊലീസ് ഉദ്യോഗസ്ഥരുമായി വാക്കു തര്‍ക്കമുണ്ടായി. പൊലീസ് ഇരുമ്പ് ദണ്ഡ് കൊണ്ട് മര്‍ദ്ദിച്ചുവെന്നും ലൈസന്‍സ് പിടിച്ചുവാങ്ങിയെന്നും ഇയാള്‍ ആരോപിച്ചു. വാക്ക് തര്‍ക്കത്തിനിടെ തന്നെ ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്നും മണികണ്ഠന്‍ സുഹൃത്തുക്കള്‍ക്കയച്ച വീഡിയോ സന്ദേശത്തില്‍ ആരോപിക്കുന്നു. പൊലീസ് അക്രമത്തിന്റെ വീഡിയോ പകര്‍ത്തിയത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കാന്‍ ധൈര്യമുണ്ടോ എന്ന് ഉദ്യോഗസ്ഥര്‍ വെല്ലുവിളിച്ചതായും വാട്ട്സാപ്പ് വീഡിയോയില്‍ മണികണ്ഠന്‍ പറയുന്നുണ്ട്.

പൊലീസ് അതിക്രമത്തിനു പിന്നാലെ മണികണ്ഠന്‍ കാറില്‍ സൂക്ഷിച്ച ഇന്ധനം ശരീരത്തിലൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഗുരുതരമായ പൊള്ളലേറ്റ മണികണ്ഠനെ കില്‍പൗക്കിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചു. സംഭവത്തിന് കാരണക്കാരായ പോലീസ് എസ്ഐക്കെതിരേയും ഉദ്യോഗസ്ഥര്‍ക്കെതിരേയും ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ചെന്നൈ പോലീസ് കമ്മീഷണര്‍ എകെ വിശ്വനാഥന്‍ അറിയിച്ചു.