'ചരിത്ര പാഠപുസ്തകങ്ങള്‍ സവര്‍ക്കറുടെ സംഭാവന എടുത്തുകാണിക്കണം'; വിലമതിക്കാനാവാത്ത ജീവിതകഥകള്‍ കുറച്ചുകാണരുത് വെങ്കയ്യ നായിഡു

ചരിത്ര പാഠപുസ്തകങ്ങളില്‍ സവര്‍ക്കറുടെ സംഭാവനകള്‍ എടുത്തുകാണിക്കണമെന്നും സവര്‍ക്കറെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നവര്‍ യാഥാര്‍ഥ്യം മനസിലാക്കണമെന്നും ഉപരാഷ്ട്രപതി വെങ്കയ്യനായിഡു.

“ശരിയായ അംഗീകാരം ലഭിക്കാത്തെ സവര്‍ക്കറെയും സര്‍ദാര്‍ വല്ലാഭായ് പട്ടേലിനെയും പോലുള്ളവരുടെ ജീവിതകഥകള്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തണം. സുഭാഷ് ചന്ദ്രബോസ്, ലക്ഷ്മി സ്വാമിനാഥന്‍, ജാനകി ആദി നാഹപ്പന്‍ തുടങ്ങിയ തിരിച്ചറിയാതെ പോയവരുടെ ജീവിതകഥകള്‍ക്ക് ചരിത്ര പാഠപുസ്തകങ്ങളില്‍ പ്രാമുഖ്യം നല്‍കണം” നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ അദ്ദേഹം പറഞ്ഞു.

ബ്രിട്ടീഷുകാര്‍ക്കെതിരെ ഏറ്റവും ഭയാനകമായ പ്രതിസന്ധികള്‍ നേരിട്ട സവര്‍ക്കര്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്വാതന്ത്ര്യസമര സേനാനികള്‍ക്കും ഞാന്‍ ഇന്ന് ആദരാഞ്ജലി അര്‍പ്പിക്കുന്നു എന്നാണ് അദ്ദേഹം പ്രസംഗിച്ചത്.

പോര്‍ട്ട് ബ്ലെയറിലെ സെല്ലുലാര്‍ ജയിലില്‍ വീര്‍ സവര്‍ക്കര്‍ പത്തുവര്‍ഷം ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. ചിലര്‍ അവരുടെ അറിവില്ലായ്മ കാരണവും അവരുടെ നേട്ടങ്ങള്‍ക്ക് വേണ്ടിയും അദ്ദേഹത്തെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണ്. അവര്‍ യഥാര്‍ഥ്യം മനസിലാക്കണമെന്നും ഉപരാഷ്ട്രപതി പറഞ്ഞു.