കലാപകാരികള്‍ തീ വെച്ച വീട്ടില്‍ നിന്ന് മുസ്ലിം കുടുംബത്തെ രക്ഷിച്ചു; ഗുരുതരമായ പൊള്ളലേറ്റ പ്രേംകാന്ത് ജീവനായി പൊരുതുന്നു

ഡല്‍ഹിയിലെ കലാപത്തില്‍ വീടുകള്‍ ചുട്ടെരിച്ചപ്പോള്‍ അയല്‍വാസികളായ മുസ്ലിം കുടുംബത്തെ രക്ഷിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ യുവാവ് ജീവനായി മല്ലിടുന്നു. ഡല്‍ഹിയിലെ ശിവ്‌വിഹാറില്‍ ആണ് സംഭവം.

കലാപകാരികള്‍ പ്രേംകാന്തിന്റെ അയല്‍വാസികളുടെ വീട്ടിലേക്ക് പെട്രോള്‍ ബോംബ് ഏറിയുകയായിരുന്നു. തീ ഉയരുന്നത് കണ്ട പ്രേംകാന്ത് വീട്ടിലേക്ക് കയറി ആറ് പേരെ രക്ഷിച്ചു. എന്നാല്‍ വീട്ടിലെ പ്രായമുള്ള അമ്മയെ രക്ഷിക്കുന്നതിനിടയില്‍ പ്രേംകാന്തിന് ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തു.

ഗുരുതരമായ പൊള്ളലേറ്റ പ്രേംകാന്തിനെ ആശുപത്രിയിലേത്തിക്കാന്‍ കഴിയാതിരുന്നതാണ് മരണത്തിലേക്ക് നയിച്ചത്. ശരീരത്തിന്റെ 70 ശതമാനത്തോളം പൊള്ളലേറ്റ പ്രേംകാന്തിനെ ആശുപത്രിയില്‍ എത്തിക്കാന്‍ വാഹനങ്ങള്‍ ഒന്നും ലഭിച്ചില്ല. തുടര്‍ന്ന് ഒരു രാത്രി മുഴുവന്‍ പൊള്ളലേറ്റ ശരീരവുമായി വീട്ടില്‍ തന്നെ കഴിച്ച് കൂട്ടേണ്ടി വന്ന ശേഷമാണ് രാവിലെ ജിടിബി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഡല്‍ഹി കാലത്തില്‍ ഇതുവരെ 34 പേര്‍ മരിച്ചുവെന്നാണ് സ്ഥിരീകരണം. കലാപവുമായി ബന്ധപ്പെട്ട് 18 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും 106 പേരെ അറസ്റ്റ് ചെയ്തതായും ഡല്‍ഹി പൊലീസ് അറിയിച്ചു.