ഹിമാചലില്‍ ബി.ജെ.പി വിയര്‍ക്കുന്നു; വിമതന്‍മാരുടെ വാരിക്കുഴിയില്‍ വീണ് നദ്ദ; കുടുംബത്തില്‍ അടിതെറ്റി; അദ്ധ്യക്ഷസ്ഥാനവും തുലാസില്‍

ഹിമാചല്‍ പ്രദേശില്‍ ബിജെപി വിയര്‍ക്കുമ്പോള്‍ പാര്‍ട്ടിയില്‍ ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദയുടെ സ്ഥാനവും തുലാസില്‍. നദ്ദയുടെ നാടായ ഹിമാചലില്‍ തെരഞ്ഞെടുപ്പിനെ നയിച്ചത് അദേഹമായിരുന്നു. ഗുജറാത്തില്‍ നയിച്ചത് ആഭ്യന്തരമന്ത്രി അമിത് ഷായും. ഹിമാചലില്‍ പാര്‍ട്ടി പ്രതിരോധത്തില്‍ പോകുകയും ഗുജറാത്തില്‍ മിന്നുന്ന വിജയവുമാണ് പാര്‍ട്ടി ലഭിച്ചത്. ഇതോടെ ബിജെപിയില്‍ നദ്ദയുടെ സ്ഥാനവും തുലാസിലായിരിക്കുകയാണ്. ഈ ഡിസംബര്‍ അവസാനത്തോടെ അധ്യക്ഷസ്ഥാനത്ത് നദ്ദയുടെ കാലാവധി കഴിയുകയാണ്. ഹിമാചലില്‍ പാര്‍ട്ടി തോല്‍വി ഏറ്റുവാങ്ങിയാല്‍ രണ്ടാം ടേം അദേഹത്തിന് ലഭിച്ചേക്കില്ല.

നദ്ദയുടെ പിടിവാശിയിലാണ് മുമ്പ് ഇല്ലാത്തവിധം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്. ജയറാം ഠാക്കൂറിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അദേഹം ഉയര്‍ത്തികാട്ടി. ഇതോടെയാണ് പാര്‍ട്ടിയില്‍ വിമതശല്ല്യം രൂക്ഷമായത്. വിമത സ്ഥാനാര്‍ത്ഥികള്‍ വോട്ടു പിടിച്ചതാണ് ഹിമാചലില്‍ ബിജെപിക്ക് തിരിച്ചടിയായത്.

കഴിഞ്ഞ തിരഞ്ഞെടുപ്പിനു ബിജെപിയില്‍ മുഖ്യമന്ത്രി സഥാനത്തേക്ക് ഒറ്റപ്പേരെ ഉണ്ടായിരുന്നുള്ളു. 2 തവണ സംസ്ഥാനം ഭരിച്ച പ്രേംകുമാര്‍ ധൂമലിന്റേത്. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന്റെ അച്ഛന്‍. 2017ലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ജയിച്ചപ്പോള്‍, പക്ഷേ ധൂമലിന് അപ്രതീക്ഷിത തോല്‍വി നേരിടേണ്ടി വന്നു. ആ ഒഴിവിലാണ് നഡ്ഡ തന്റെ വിശ്വസ്തനായ ജയറാം ഠാക്കൂറിനെ മുഖ്യമന്ത്രിയാക്കിയത്. 1990കളില്‍ നരേന്ദ്ര മോദി പാര്‍ട്ടി പ്രവര്‍ത്തനത്തിനു ഹിമാചലില്‍ വന്നുപോയിരുന്ന കാലത്തെ അടുപ്പവും ജയറാമിനു തുണയായി. അതുവരെ പാര്‍ട്ടിയില്‍ എല്ലാമായിരുന്ന ധൂമല്‍ പെട്ടെന്ന് ഒന്നുമല്ലാതായി.

ജെ.പി.നഡ്ഡ 2007ല്‍ പ്രേംകുമാര്‍ ധൂമല്‍ മന്ത്രിസഭയില്‍ വനംമന്ത്രി മാത്രമായിരുന്നു. ധൂമലുമായി നേര്‍ക്കുനേര്‍ കലഹിച്ചുനിന്ന നദ്ദയുടെ തലവര 2010ല്‍ നിതിന്‍ ഗഡ്കരി ബിജെപി ദേശീയ അധ്യക്ഷനായിരുന്ന കാലത്തു മാറിത്തുടങ്ങി. മന്ത്രിപദവി രാജിവപ്പിച്ചു ഗഡ്കരിയുടെ ടീമില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാക്കപ്പെട്ട നദ്ദ പിന്നീടു മോദി-അമിത് ഷാ കൂട്ടുകെട്ടിലും ചേര്‍ന്ന് പാര്‍ട്ടിയുടെ അധ്യക്ഷനായി. ഇതോടെ ധൂമലിന് പാര്‍ട്ടിയില്‍ ഒരു സ്ഥാനവും ഇല്ലാതായി. ഇക്കുറി ഹിമാചല്‍ കൈവിട്ടു പോയാല്‍ നദ്ദയുടെ അവസ്ഥയും ധൂമലിന് സമാനമാകും.

കോണ്‍ഗ്രസിനെ ദയനീയമായി തോല്‍പ്പിച്ച് 44 സീറ്റുമായായണ് ജയറാം കഴിഞ്ഞ പ്രാവശ്യം അധികാരത്തില്‍ എത്തിയത്. തുടര്‍ന്ന് നടന്ന എല്ലാ ഉപതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനോട് ബിജെപി തോറ്റു. ഇതോടെ നദ്ദ നേരിട്ട് സംസ്ഥാന രാഷ്ട്രീയത്തില്‍ ഇടപെട്ടു. മോശം പ്രകടനം നടത്തുന്ന എംഎല്‍എമാരെ താക്കീതു ചെയ്തു. ചിലരെ സ്ഥാനാര്‍ഥി പട്ടികയില്‍നിന്ന് ഒഴിവാക്കി. ഇതു വിമതശല്യമായി കൂടെയുണ്ട്. സ്വന്തം മണ്ഡലത്തില്‍ നില്‍ക്കാതെ സീറ്റെണ്ണം കൂടിയ കാംഗ്ര പോലെ ജില്ലകളില്‍ ക്യാംപ് ചെയ്തുള്ള പ്രചാരണമാണ് ജയറാം നടത്തിയത്. താന്‍ തോറ്റാല്‍ ദേശീയ നേതൃത്വത്തില്‍ വന്‍ മാറ്റങ്ങള്‍ ഉണ്ടാകുമെന്നും അദേഹത്തിന് വ്യക്തമായ സൂചന മുമ്പേ ലഭിച്ചിരുന്നു.

ഹിമാചലില്‍ വന്‍ വിജയം നേടി അധികാരം നിലനിര്‍ത്താമെന്നുള്ള ബിജെപിയുടെ മോഹങ്ങള്‍ക്ക് മേലാണ് വിമത ശല്യം കരിനിഴല്‍ വീഴ്ത്തിയിട്ടുള്ളത്. മുന്‍ എംഎല്‍എമാരടക്കം ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് ഭീഷണിയുയര്‍ത്തി സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി മത്സരരംഗത്തെത്തിയതോടെയാണ് ബിജെപിയുടെ മുന്നേറ്റം തടഞ്ഞത്.

ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നിര്‍ദേശം അവഗണിച്ച് സ്വതന്ത്രരായി മത്സരിക്കുന്നവരെ പാര്‍ട്ടി പുറത്താക്കിയിരുന്നു. ഇതില്‍ പാര്‍ട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് രാം സിംഗും ഉള്‍പ്പെട്ടിരുന്നു.പാര്‍ട്ടി ടിക്കറ്റ് നിരസിച്ചതോടെ രാം സിംഗ് കുളു മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക നല്‍കി. കുളുവില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെയാണ് രാം സിംഗ് മത്സരിച്ചത്. അദേഹം പിടിച്ച വോട്ടുകള്‍ ബിജെപിയുടെ പിന്നോട്ട് പോക്കിന് കാരണമായിട്ടുണ്ട്.