ഹൈക്കമാന്‍ഡ് പിന്തുണ; രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രിയാകും

രാജസ്ഥാന്‍ അശോക് ഗെലോട്ടിന് പകരം സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രിയായേക്കും. ഹൈക്കമാന്‍ഡ് സച്ചിനെ പിന്തുണച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതിനായാണ് അശോക് ഗെലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നത്. ജയ്പൂരില്‍ ഇന്ന് വൈകിട്ട് ഏഴിന് ചേരുന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗത്തില്‍ ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും.

ഹൈക്കമാന്‍ഡ് സച്ചിന്‍ പൈലറ്റിനെ പിന്തുണയ്ക്കുമ്പോള്‍ സ്പീക്കര്‍ സി.പി.ജോഷിയെ മുഖ്യമന്ത്രിയാക്കാനായിരുന്നു ഗെലോട്ടിന്റെ ശ്രമം. ഹൈക്കമാന്‍ഡ് പ്രതിനിധികളായി മല്ലികാര്‍ജുന്‍ ഖാര്‍ഗെയും അജയ് മാക്കനുമടക്കമുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നതിനാല്‍ തന്നെ നിര്‍ണായക തീരുമാനമുണ്ടാകുമെന്നാണ് വ്യക്തമാകുന്നത്.

അധ്യക്ഷ തിരഞ്ഞെടുപ്പ് നടപടികള്‍ പുരോഗമിക്കുമ്പോള്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സച്ചിന് പൈലറ്റ് തിരക്കിട്ട നീക്കങ്ങള്‍ തുടങ്ങിയിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി എംഎല്‍എമാരെ കണ്ട് സച്ചിന്‍ പിന്തുണ തേടി. സച്ചിന്‍ പൈലറ്റിനൊപ്പം നില്‍ക്കുമ്പോഴും ഗലോട്ടിനെ പിണക്കാതുള്ള പരിഹാരത്തിനാകും ഗാന്ധി കുടംബം ശ്രമിക്കുക.

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കല്‍ ഇന്നലെ ആരംഭിച്ചു. ഹൈക്കമാന്‍ഡ് നിര്‍ദേശപ്രകാരം മത്സരിക്കുന്ന രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് രാജിവച്ച് ഉടന്‍ പത്രിക സമര്‍പ്പിക്കണമെന്നാണ് യുവ നേതാവ് സച്ചിന്‍ പൈലറ്റിന്റെ ക്യാമ്പ് ആവശ്യപ്പെടുന്നത്.