കുടകിലെ ബ്രഹ്മഗിരി മലയിൽ ഉരുൾപൊട്ടൽ; തലക്കാവേരി ക്ഷേത്രത്തിലെ മുഖ്യപൂജാരിയും കുടുംബവും ഉൾപ്പെടെ അഞ്ചുപേരെ കാണാതായി

കുടകിലെ തലക്കാവേരിയിൽ  ബ്രഹ്മഗിരി മലയിലുണ്ടായ ഉരുൾപൊട്ടലിൽ തലക്കാവേരി ക്ഷേത്രത്തിലെ മുഖ്യപൂജാരിയും കുടുംബാംഗങ്ങളും ഉൾപ്പെടെ അഞ്ചുപേരെ കാണാതായി. രണ്ട് വീടുകൾ പൂർണമായും തകർന്നു. തലക്കാവേരി ക്ഷേത്രത്തിലെ പ്രധാന പൂജാരികളിൽ ഒരാളായ നാരായണ ആചാർ (75), ഭാര്യ ശാന്താ ആചാർ (70), നാരായണ ആചാറുടെ സഹോദരൻ സ്വാമി ആനന്ദ തീർത്ഥ (78), തലക്കാവേരി ക്ഷേത്രത്തിലെ മറ്റ് രണ്ട് ക്ഷേത്ര പൂജാരികളായ രവി കിരൺ (30), പവൻ എന്നിവരെയാണ് കാണാതായത്. ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് കുടകിൽ വ്യാപകനാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

ബുധനാഴ്ച രാത്രി ഒൻപത് മണിയോടെ തലക്കാവേരി ക്ഷേത്രത്തിന്റെ താഴ്‌വാരത്തായിരുന്നു അപകടം. ഒറ്റപ്പെട്ട് കിടക്കുന്ന പ്രദേശമായതിനാൽ വ്യാഴാഴ്ച രാവിലെ മാത്രമാണ് പുറംലോകം വിവരമറിഞ്ഞത്. കുന്നിടിഞ്ഞ് കുത്തിയൊലിച്ച് വന്ന മഴവെള്ളപ്പാച്ചിലിൽ അപകടം നടന്ന സ്ഥലത്തിന്റെ എട്ട് കിലോമീറ്ററോളം ഭാഗം മണ്ണ് മൂടി കിടക്കുകയാണ്. ദുരന്തനിവാരണ സേനയും പൊലീസും നാട്ടുകാരും ചേർന്ന് മണ്ണ് മാന്തിയന്ത്രവും മറ്റും ഉപയോഗിച്ച് വ്യാഴാഴ്ച രാവിലെമുതൽ തിരച്ചിൽ തുടങ്ങിയിരുന്നെങ്കിലും കനത്തമഴയിൽ തടസ്സപ്പെട്ടു.

ഇതിനിടെ ത്രിവേണി സംഗമത്തിൽ വെള്ളം ഉയർന്ന് ഭാഗമണ്ഡല ടൗണിലേക്കും എത്തിയതോടെ മണ്ണുമാന്തി യന്ത്രത്തിനും വാഹനങ്ങൾക്കും അപകടസ്ഥലത്തേക്ക് പോകാൻ കഴിയാത്തതിനാൽ തിരച്ചിൽ വൈകുന്നേരത്തോടെ നിർത്തിവെച്ചു. വെള്ളിയാഴ്ച രാവിലെ വീണ്ടും തിരച്ചിൽ തുടരും. നാരായണ ആചാറിന്റെ വീട്ടിലെ 20 പശുക്കൾ, രണ്ട് വാഹനങ്ങൾ എന്നിവയും മണ്ണിനടിയിൽ പെട്ടതായി കരുതുന്നു.

മണ്ണിനടിയിലായ രണ്ട് വീടുകളിലൊന്നിൽ താമസിച്ചിരുന്ന കുടുംബം ഒരുമാസം മുമ്പ് പുതിയ വീട് നിർമ്മിച്ച് ഭാഗമണ്ഡലത്തേക്ക് താമസം മാറിയതിനാൽ അപകടത്തിൽ പെടാതെ രക്ഷപ്പെട്ടു. ബ്രഹ്മഗിരി മലയിൽ തലക്കാവേരി ക്ഷേത്രത്തിനു സമീപമാണ് ഉരുൾപൊട്ടലുണ്ടാത്. കാവേരി നദിയുടെ ഉദ്ഭവസ്ഥാനമാണ് ഇവിടം.