ബിജെപിയുടെയും ജാട്ട് വിഭാഗക്കാരുടെയും റാലി; ഹരിയാനയിലെ 13 ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനം താല്‍ക്കാലിമായി നിര്‍ത്തി

ഹരിയാനയിലെ 13 ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനത്തിന് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി ഉത്തരവിറക്കി. ബിജെപിയുടെയും ജാട്ട് വിഭാഗക്കാരുടെയും പൊതുറാലിക്കു മുന്നോടിയായി ക്രമസമാധാനം നിലനിര്‍ത്താനാണ് ഇന്റര്‍നെറ്റ് നിര്‍ത്തലാക്കിയുള്ള ഉത്തരവെന്ന് ഹരിയാന സര്‍ക്കാര്‍ വ്യക്തമാക്കി. അടുത്ത മൂന്ന് ദിവസത്തേക്കാണ് ഇന്റര്‍നെറ്റ് നിര്‍ത്തലാക്കിയിരിക്കുന്നത്.

സിന്ദ്, ഹാന്‍സി, ഭിവാനി, ഹിസാര്‍, ഫതെഹാബാദ്, കാര്‍ണല്‍, പാനിപത്, കൈതാല്‍, റോഹ്തഗ്, സോനിപത്, ജജ്ജാര്‍, ഭിവാനി, ചര്‍ക്കി ദാദ്രി എന്നീ ജില്ലകളിലാണ് അടുത്ത മൂന്ന് ദിവസത്തേക്ക് ഇന്റര്‍നെറ്റ് സേവനം നിര്‍ത്തലാക്കുന്നത്. ഹരിയാന ആഭ്യന്തര ചീഫ് സെക്രട്ടറി എസ്എസ് പ്രസാദാണ് ഉത്തരവിറക്കിയത്.

ജാട്ട് സമുദായത്തെ അപമാനിക്കുന്ന പ്രസ്താവന നടത്തിയ കുരുക്ഷേത്ര എംപി രാജ്കുമാര്‍ സായ്‌നിയുടെ റാലി ജാട്ട് വിഭാഗക്കാര്‍ തടഞ്ഞതോടെ യാണ് ഹരിയാനയില്‍ ജാട്ട്-ബിജെപി സംഘര്‍ഷാവസ്ഥ വീണ്ടും ഉടലെടുത്തത്. സിന്ദില്‍ വെച്ചു സായ്‌നിയുടെ റാലി തടഞ്ഞ ജാട്ട് വിഭാഗക്കാരെ പൊലീസ് ലാത്തിച്ചാര്‍ച്ച് നടത്തിയിരുന്നു.