കേന്ദ്ര സർക്കാരിൻെറ കർഷകദ്രോഹ നിയമങ്ങൾക്കെതിരെ ഡൽഹി അതിർത്തിയിൽ സമരം വീണ്ടും സജീവമാകുന്നു. അരലക്ഷത്തോളം കർഷകർ ഡൽഹിയിലേക്ക് കടന്നേക്കുമെന്ന ഇൻറലിജൻസ് റിപ്പോർട്ടിൻെറ പശ്ചാത്തലത്തിൽ ഡൽഹി പൊലീസ് അതിർത്തിയിൽ വൻ സന്നാഹത്തെ വിന്യസിച്ചു. ഹരിയാന, ഉത്തർപ്രദേശ് അതിർത്തികളിലെ മുഴുവൻ പാതകളിലും ഡൽഹി പൊലീസ് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. അതേസമയം, നിലവിൽ ഡൽഹിയിലേക്ക് മാർച്ച് പ്രഖ്യാപിച്ചിട്ടില്ലെന്നാണ് കർഷക സംഘടനകൾ പറയുന്നത്.
സിംഘു, ടിക്രി, ഗാസിയാബാദ് അതിർത്തികളിലെ സമരം തുടരുന്നുണ്ട്. മറ്റു സമരങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്നും കർഷക സംഘടനകൾ അറിയിച്ചു. ഹരിയാനയിലെ പാനി ടോൾ പ്ലാസയിൽ നിന്നും സിംഘുവിലേക്ക് കർഷകർ മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ടെന്നും അവരുടെ ബാനറുകളിൽ ഡൽഹിയിലേക്കുള്ള മാർച്ചാണെന്ന് വ്യക്തമാക്കുന്നുണ്ടെന്നുമാണ് പൊലീസ് പറയുന്നത്. അതേസമയം, ഹരിയാനയിൽ ബി.ജെ.പി, ജെ.ജെ.പി എം.എൽ.എമാർക്കും നേതാക്കൾക്കുമെതിരെ സംസ്ഥാ നത്തുടനീളം പ്രതിഷേധം കനക്കുന്നുണ്ട്.
Read more
ഉപരോധം കാരണം നേതാക്കൾക്ക് ചിലയിടങ്ങളിൽ പുറത്തിറങ്ങാനാവുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്. ഇതേത്തുടർന്ന് നേതാക്കൾ വ്യക്തിപരമായി പങ്കെടുക്കുന്ന കല്യാണം, മരണം തുടങ്ങിയ ചടങ്ങുകളിൽ പ്രതിഷേധിക്കേണ്ടതില്ലെന്ന് സംയുക്ത കിസാൻ മോർച്ച പ്രവർത്തകരോട് ആവശ്യപ്പെട്ടു. കർഷക സമരം ശക്തമാക്കുന്നതിെൻറ ഭാഗമായി കർഷക നേതാവ് രാകേഷ് ടികായത്ത് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ ബുധനാഴ്ച സന്ദർശിച്ചിരുന്നു. അതിനിടെ, കർഷകരുമായ ചർച്ചക്ക് തയ്യാറാണെന്ന് വ്യക്തമാക്കി കേന്ദ്രം രംഗത്തുവന്നു. അഞ്ചുമാസമായി ഒത്തുതീർപ്പ് ചർച്ച മുടങ്ങിയിരിക്കേ, കൃഷി മന്ത്രി നേരന്ദ്ര സിംഗ് തോമറാണ് സന്നദ്ധത അറിയിച്ചത്.