ഗ്യാന്‍വാപി കേസ്; സുപ്രീംകോടതിയുടെ മൂന്ന് നിര്‍ദ്ദേശങ്ങള്‍ തള്ളി മസ്ജിദ് കമ്മിറ്റി

ഗ്യാന്‍വാപി മസ്ജിദ് കേസില്‍ മൂന്ന് നിര്‍ദ്ദേശങ്ങളുമായി സുപ്രീംകോടതി. കേസ് വാരണാസി സിവില്‍ കോടതിയില്‍ തുടരുക, തീരുമാനം ഉണ്ടാകുന്നത് വരെ ഇടക്കാല ഉത്തരവ് തുടരുക, വേണമെങ്കില്‍ കേസ് ജില്ലാക്കോടതിക്ക് വിടുക എന്നിവയാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശങ്ങള്‍. സര്‍വേയും വാരണാസി സിവില്‍ കോടതി നടപടികളും തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ നിര്‍ദ്ദേശം.

റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ചോര്‍ത്തുന്നത് അവസാനിപ്പിക്കണം. മതസ്ഥാപനത്തിന്റെ സ്വഭാവം പരിശോധിക്കാനുള്ള സര്‍വേക്ക് വിലക്കില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം മൂന്ന് നിര്‍ദ്ദേശങ്ങളും അംഗീകരിക്കാനാകില്ലെന്നാണ് മസ്ജിദ് കമ്മിറ്റിയുടെ വാദം. മസ്ജിദിലെ കുളത്തില്‍ ശിവലിംഗം കണ്ടെത്തിയെന്ന റിപ്പോര്‍ട്ട് കമ്മിറ്റി തള്ളി.കണ്ടെത്തിയത് ജലധാരയാണെന്നും കമ്മിറ്റി കോടതിയെ അറിയിച്ചു.

ആരാധനാലയങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്ന നിയമം ലംഘിക്കപ്പെടുകയാണ്. തല്‍സ്ഥിതി തുടരാന്‍ അനുവദിക്കണമെന്നും സുപ്രിംകോടതി ഉചിതമായ തീരുമാനമെടുക്കണമെന്നും മസ്ജിദ് കമ്മിറ്റി ആവശ്യപ്പെട്ടു. വിഷയത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍, വാരണാസി ജില്ലാ മജിസ്ട്രേറ്റ്, പൊലീസ് കമ്മിഷണര്‍, കാശി വിശ്വനാഥ ക്ഷേത്രം ബോര്‍ഡ് ഓഫ് ട്രസ്റ്റീസ്, വാരണാസി സിവില്‍ കോടതിയിലെ ഹര്‍ജിക്കാര്‍ എന്നിവര്‍ നിലപാട് വ്യക്തമാക്കണമെന്ന് സുപ്രിംകോടതി നിര്‍ദ്ദേശിച്ചിരുന്നു. വാരണസി സിവില്‍ കോടതിയിലെ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് തള്ളിയിരുന്നു.