ഭരണം നേടിത്തന്നത് പാര്‍ട്ടി പ്രവര്‍ത്തകര്‍; നിലനിര്‍ത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വം: സച്ചിന്‍ പൈലറ്റ്

രാജസ്ഥാനില്‍ കോണ്‍ഗ്രസിന് ഭരണം ലഭിച്ചത് പാര്‍ട്ടി പ്രവര്‍ത്തകരുടെ കഠിന പരിശ്രമവും ശക്തിയും കൊണ്ടാണെന്ന് സച്ചിന്‍ പൈലറ്റ്. 2018ല്‍ ലഭിച്ച ഭരണം നിലനിര്‍ത്തുന്നതിന് പ്രവര്‍ത്തകരും നേതാക്കളും ഒരുമിച്ച് ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയില്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സച്ചിന്‍ പൈലറ്റ് സംസ്ഥാന അദ്ധ്യക്ഷനായിരിക്കുന്ന സമയത്താണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. അഞ്ച് വര്‍ഷത്തെ പോരാട്ടവും കഠിന പരിശ്രമവുമാണ് 2018ലെ തെരഞ്ഞെടുപ്പില്‍ വിജയം നേടിത്തന്നുവെന്ന് സച്ചിന്‍ പറഞ്ഞു.

തുടര്‍ഭരണം എന്നത് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പ്രതികരിച്ചു. പൊതുജനത്തിന്റെയും യുവാക്കളുടെയും കര്‍ഷകരുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും പ്രതീക്ഷകള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

എഐസിസി അദ്ധ്യക്ഷ തെരഞ്ഞെടുപ്പ് പ്രഖ്യാനത്തെ തുടര്‍ന്ന് രാജസ്ഥാനില്‍ അടുത്തിടെ ഉണ്ടായ രാഷ്ട്രീയ പ്രതിസന്ധി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. സച്ചിന്‍ പൈലറ്റും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ ഒരിടവേളയ്ക്ക് ശേഷം ചര്‍ച്ചായിയിരുന്നു.