ഡല്‍ഹി ഗാര്‍ഗി വനിതാ കോളജിലുണ്ടായ ലൈംഗിക അതിക്രമം: അറസ്റ്റിലായ പത്ത് പേര്‍ക്കും ഒരു ദിവസത്തിനുള്ളില്‍ ജാമ്യം

ഡല്‍ഹിയിലെ ഗാര്‍ഗി വനിതാ കോളജില്‍ പെണ്‍കുട്ടികള്‍ക്ക് എതിരെയുണ്ടായ ലൈംഗിക അതിക്രമ കേസില്‍ അറസ്റ്റിലായ 10 പേര്‍ക്കും ഒരു ദിവസത്തിനകം ജാമ്യം ലഭിച്ചു. ഡല്‍ഹി സാകേത് കോടതിയാണ് കേസില്‍ അറസ്റ്റിലായ എല്ലാ പ്രതികള്‍ക്കും ജാമ്യം നല്‍കിയത്. 10,000 രൂപ വീതം ഈടാക്കിയാണ് ഓരോരുത്തര്‍ക്കും ജാമ്യം അനുവദിച്ചത്.

ഇന്നലെ പ്രതികളെ 14 ദിവസത്തെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. കോളജിന് സമീപത്തുണ്ടായിരുന്ന 23 ഓളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതികളെ തിരിച്ചറിയാനും പിടികൂടാനും പൊലീസിനു കഴിഞ്ഞത്. ഐപിസി 452,354,509,32 പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ഗാര്‍ഗി കോളജ് വിദ്യാര്‍ത്ഥിനികള്‍ക്ക് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമങ്ങളെ കുറിച്ച് പൊലീസില്‍ പരാതി നല്‍കിയത്. കോളേജ് ഫെസ്റ്റിനിടെയാണ് സംഭവമുണ്ടായത്. മദ്യപിച്ച് പുറത്ത് നിന്നെത്തിയ ഒരു സംഘം വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ആക്രമിക്കുകയായിരുന്നവെന്നാണ് പരാതി. ഇക്കാര്യം കോളജ് അധികൃതരെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും വിദ്യാര്‍ത്ഥിനികള്‍ ആരോപിച്ചു.

തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്യാര്‍ത്ഥിനികള്‍ തങ്ങള്‍ നേരിട്ട ദുരനുഭവം വിശദീകരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. പാര്‍ലമെന്റി്‌ലെ ഇരുസഭകളിലും സംഭവം ചര്‍ച്ചയായതോടെ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടു. പിന്നാലെ ഡല്‍ഹി പൊലീസ് കേസെടുക്കുകയായിരുന്നു. എന്നാല്‍ കോളജില്‍ ഫെസ്റ്റിവല്‍ നടക്കുന്നതിനെ കുറിച്ച് കോളജ് അധികൃതര്‍ പൊലീസിനെ അറിയിച്ചിരുന്നില്ലെന്ന് പൊലീസ് അധികൃതര്‍ വ്യക്തമാക്കി.

11 ടീമുകളായി തിരിഞ്ഞാണ് കേസില്‍ അന്വേഷണം നടത്തുന്നത്. സംഭവം വലിയ വിവാദമായതോടെ നിരവധി പേരെ പൊലീസ് ചോദ്യം ചെയ്യുകയും പ്രതികളിലേക്ക് എത്തിച്ചേരുകയുമായിരുന്നു. കോളജ് ഫെസ്റ്റിവലിന് ഇടയിലാണ് ഡല്‍ഹിയിലെ പ്രമുഖ വനിതാ കോളേജില്‍ വിദ്യാര്‍ത്ഥിനികളെ വ്യാപകമായി അപമാനിച്ചത്. മദ്യപിച്ച് ലക്കുകെട്ട പുരുഷന്മാര്‍ കാമ്പസിനകത്ത് എത്തി പെണ്‍കുട്ടികളെ കടന്നുപിടിച്ചതായും ബാത്ത്‌റൂമുകളില്‍ അടച്ചിട്ടതായും പെണ്‍കുട്ടികളെ പിന്നാലെ നടന്ന് ശല്യം ചെയ്തതായും ഗാര്‍ഗി കോളേജിലെ ഒരു വിദ്യാര്‍ത്ഥിനി പരാതിയില്‍ വ്യക്തമാക്കിയിരുന്നു.