നടന്നത് മതേതര വോട്ടെടുപ്പല്ല, മതപരവും ജാതീയവുമായ ചിഹ്നങ്ങള്‍ ഉപയോഗിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അവസരം കൊടുത്തു: ജി. സുധാകരന്‍

മതേതര വോട്ടെടുപ്പല്ല നടന്നതെന്ന് മന്ത്രി ജി സുധാകരന്‍. മതപരവും ജാതീയവുമായ ചിഹ്നങ്ങള്‍ ഉപയോഗിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അവസരം കൊടുത്തുവെന്നും അതൊന്നും അനുവദിക്കാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്ലാ സീറ്റുകളിലും യുഡിഎഫ് മുന്നേറ്റം തുടരുന്നതായി വാര്‍ത്തകള്‍ പുറത്തു വരുമ്പോള്‍ അപ്രതീക്ഷിത മുന്നേറ്റത്തില്‍ ഞെട്ടിയിരിക്കുകയാണ് എല്‍ ഡി എഫ് കേന്ദ്രങ്ങള്‍. 18 സീറ്റുകളില്‍ കേരളത്തില്‍ വിജയം ഉറപ്പെന്നാണ് അന്തിമ കണക്കെടുപ്പില്‍ സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷണന്‍ വ്യക്തമാക്കിയത്. എന്നാല്‍ ഏതാണ്ട് എല്ലാ സീറ്റുകളും യുഡിഎഫിന് ലഭിക്കുമെന്ന നിലയിലാണ് ലീഡ് നില.

അതേസമയം പാര്‍ട്ടി പതിറ്റാണ്ടുകള്‍ ഭരിച്ച ബംഗാളില്‍ സിപിഎം ഏതാണ്ട് സംപൂജ്യരായ അവസ്ഥയാണ്. ഒരു സീറ്റില്‍ പോലും ലീഡില്ലാത്ത സംസ്ഥാനത്ത് ബിജെപിയ്ക്ക് ആദ്യമായി 15 സിറ്റുകളില്‍ ലീഡുണ്ട്. തമിഴ്നാട്ടില്‍ മാത്രമാണ് ഇടതുപാര്‍ട്ടികള്‍ക്ക് ആശ്വാസവാര്‍ത്തയുള്ളത്. ഡി എം കെ മുന്നണിയുടെ ഭാഗമായി മത്സരിച്ച ഇടതുപാര്‍ട്ടികള്‍ക്ക് നാല് സീറ്റുകളില്‍ മുന്‍തുക്കമുണ്ട്.

മധുര, കോയമ്പത്തൂര്‍, നാഗപട്ടണം, തിരുപ്പൂര്‍ എന്നീ മണ്ഡലങ്ങളിലാണ് ഇടതുപാര്‍ട്ടികള്‍ക്ക് മുന്‍തൂക്കമുള്ളത്. ഇതില്‍ ആദ്യ രണ്ട് സീറ്റില്‍ സി പി എം- ഉം അവസാനത്തേതില്‍ സി പി ഐ- യുമാണ്.