മൊബൈല്‍ഫോണ്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളിക്ക് ക്രൂരമര്‍ദ്ദനം; തലകീഴായി കെട്ടിത്തൂക്കി

കര്‍ണാടകയിലെ മംഗളൂരുവില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു എന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളിയെ ക്രെയിനില്‍ തല കീഴായി കെട്ടിത്തൂക്കി. മംഗളൂരുവിലെ തീരപ്രദേശമായ ബന്ദറിലാണ് സംഭവം. ആന്ധ്രാപ്രദേശുകാരനായ വൈല ഷീനു എന്ന് മത്സ്യത്തൊഴിലാളിയെയാണ് കെട്ടിത്തൂക്കിയത്.

മത്സ്യബന്ധനത്തിനായി പോകുന്ന ബോട്ടില്‍ വെച്ചാണ് സംഭവം നടന്നത്. ബോട്ടില്‍ ഉണ്ടായിരുന്ന ഒരാളുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് മറ്റ് മത്സ്യത്തൊഴിലാളികള്‍ ഷീനുവിനെ മര്‍ദ്ദിക്കുകയായിരുന്നു. അതിന് ശേഷം കാലുകള്‍ കെട്ടി തലകീഴായി ബോട്ടില്‍ കെട്ടിത്തൂക്കി. ചുറ്റും കൂടി നിന്ന മത്സ്യത്തൊഴിലാളികള്‍ ഇയാളോട് മോഷ്ടിച്ചു എന്ന് സമ്മതിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അതേ സമയം മോഷ്ടിച്ചത് താന്‍ അല്ലെന്നും കാലുകള്‍ വേദനിക്കുന്നു എന്നും ഷീനു പറയുന്നുണ്ട്.

സംഭവത്തിന്റെ വീഡിയോ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഐപിസിയുടെ വിവിധ വകുപ്പുകള്‍ പ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മംഗളൂരു പൊലീസ് കമ്മീഷണര്‍ എന്‍.ശശികുമാര്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.