ജാര്‍ഖണ്ഡില്‍ പോളിംഗ് ബൂത്തില്‍ വെടിവെയ്പ്പ്

ജാര്‍ഖണ്ഡില്‍ വോട്ടെടുപ്പിനിടെ പോളിംഗ് ബൂത്തില്‍ വെടിവെയ്പ്പ്. ഗുംല ജില്ലയിലുള്ള സിര്‍സ മണ്ഡലത്തിലെ പോളിംഗ് ബൂത്തിലാണ് വെടിവെയ്പ്പുണ്ടായത്. സര്‍ക്കാര്‍ വാഹനത്തിനെതിരെയും ആക്രമണകാരികള്‍ വെടിയുതിര്‍ത്തു. ഇതിനെ തുടര്‍ന്ന് വോട്ടിംഗ് അല്‍പ്പസമയത്തേക്ക്  നിര്‍ത്തി വെച്ചു.

ആക്രമണസാദ്ധ്യത കണക്കിലെടുത്ത് കൂടുതല്‍ സിആര്‍പിഎഫ് സംഘത്തെ സംഭവസ്ഥലത്ത് വിന്യസിച്ചു. സംസ്ഥാനത്ത് രണ്ടാംഘട്ടത്തില്‍ 20 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. മാവോയിസ്റ്റ് ഭീഷണിയെ തുടര്‍ന്ന് കനത്ത സുരക്ഷയിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 40,000ത്തില്‍ അധികം കേന്ദ്രസേനയെയാണ് എല്ലാ പോളിംഗ് ബൂത്തുകളിലായി വിന്യസിച്ചിട്ടുള്ളത്.

ബി.ജെ.പി മുഖ്യമന്ത്രി രഘുബര്‍ ദാസ് മല്‍സരിക്കുന്ന ജംഷഡ്പൂര്‍ ഈസ്റ്റ് മണ്ഡലത്തിലും ഇന്നാണ് വോട്ടെടുപ്പ് നടക്കുന്നത്. കടുത്ത മല്‍സരമാണ് രഘുബര്‍ ദാസ് ഇവിടെ നേരിടുന്നത്. അദ്ദേഹം ഭാലുബാസ മണ്ഡലത്തില്‍ വോട്ട് ചെയ്തു. രണ്ടാംഘട്ടത്തില്‍ 9 മണിവരെ ഏകദേശം 13.03% പോളിംഗാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് അഞ്ചുഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. ആദ്യ ഘട്ടത്തില്‍ 13 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഡിസംബര്‍ 23- നാണ് അഞ്ചുഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍.